വീട് പണിയുന്നവര്‍ക്ക് തിരിച്ചടി, സാധനം കിട്ടാനില്ല; വില കുത്തനെ കൂടും

Thursday 12 March 2026 8:56 PM IST

ഇറാനിലെ യുദ്ധം നിര്‍മാണ മേഖലയെ കാര്യമായി തന്നെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ളവയ്ക്ക് ഒഴിച്ച് കൂടാനാകാത്ത സെറാമിക് ടൈല്‍സ് വ്യവസായത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. വന്‍കിട കമ്പനികളുടെ ഓഹരിയില്‍ 25 ശതമാനം വരെ ഇടിവ് സംഭവിച്ചപ്പോള്‍ ഇടത്തരം കമ്പനികള്‍ പോലും പിടിച്ച് നില്‍ക്കാനാകാതെ വലയുകയാണ്. നിരവധി ചെറുകിട സെറാമിക് ടൈല്‍സ് വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടല്‍ പ്രതിസന്ധിയേയും അഭിമുഖീകരിക്കുന്നുണ്ട്.

ടൈല്‍ നിര്‍മാണത്തിന് ആവശ്യമായ പ്രധാന ഇന്ധനങ്ങളായ പ്രോപെയ്‌നും പ്രകൃതിവാതകവും പശ്ചിമേഷ്യയില്‍നിന്നാണ് കൂടുതലായി ലഭിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഇവയുടെ വിതരണം തടസപ്പെട്ടു. വില കുത്തനെ ഉയര്‍ന്നു. ഇതോടെയാണ് ഈ മേഖലയില്‍ പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ടൈല്‍ നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായ ഗുജറാത്തിലെ മോര്‍ബിയില്‍ നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധിയെ തുടര്‍ന്ന് പല ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്. മിക്കവാറും എല്ലാവരും തന്നെ അടച്ച് പൂട്ടലിന്റെ വക്കിലുമാണ്.

മോര്‍ബി ക്ലസ്റ്ററിലെ നിരവധി ചെറുകിട യൂണിറ്റുകള്‍ ഇതിനകം തന്നെ ഉത്പാദനം കുറക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്തിട്ടുണ്ട്. ഗ്യാസ് ഉപയോഗിക്കുന്ന യൂണിറ്റുകളില്‍ പകുതിയിലധികവും, ഡ്യുവല്‍ ഫ്യൂവല്‍ യൂണിറ്റുകളില്‍ 70 ശതമാനത്തോളവും പ്രവര്‍ത്തനം നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ തൊഴിലും കയറ്റുമതിയും പ്രതിസന്ധിയിലാകുമെന്ന് വ്യവസായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചെറുകിട ഫാക്ടറികള്‍ അടച്ച് പൂട്ടുമ്പോള്‍ അത് വമ്പന്‍ കമ്പനികള്‍ക്ക് അവസരമായി മാറുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ട് മാസത്തേക്കുള്ള സ്‌റ്റോക്കാണ് പലരുടേയും കൈവശമുള്ളത്. അതുകൊണ്ട് തന്നെ വില കൂത്തനെ കൂടാനാണ് സാദ്ധ്യതയെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.