കച്ചവടം കൂടി, കോളടിച്ച ഒരു കൂട്ടര്‍ ഇവരാണ്; ഗ്യാസ് പ്രതിസന്ധിയില്‍ പകരക്കാരനെ കണ്ടെത്തി

Thursday 12 March 2026 9:34 PM IST

തിരുവനന്തപുരം: എല്‍പിജി ക്ഷാമം കടുത്തതോടെ കേരളത്തിലെ പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. ഇരട്ടി വില നല്‍കിയാല്‍ പോലും വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ല. വിറക് അടുപ്പില്‍ പാചകം ചെയ്യുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് പലരും ഹോട്ടലുകളും ടീ ഷോപ്പുകളും അടച്ചിട്ടിരിക്കുന്നത്. ഇതോടെ പലരുടേയും പുറത്ത് നിന്നുള്ള ചായകുടിയും ഭക്ഷണം കഴിക്കലും പ്രതിസന്ധിയിലുമായി.

ചായക്കടകളും തട്ടുകടകളും ഹോട്ടലുകളും വ്യാപകമായി അടച്ച് പൂട്ടിയത് പക്ഷേ മറ്റൊരു കൂട്ടര്‍ക്ക് അനുഗ്രഹമായി. ജ്യൂസ് ഷോപ്പുകള്‍ നടത്തുന്നവരുടെ കച്ചവടം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. എല്‍പിജി ക്ഷാമത്തിന് പുറമേ വേനല്‍ക്കാലത്തെ ചൂട് അസഹനീയമായി വര്‍ദ്ധിച്ചതും ഇക്കൂട്ടര്‍ക്ക് ഗുണകരമായി. മുനപ് തിരക്ക് കുറവായിരുന്ന വൈകുന്നേരത്തെ ചായ സമയത്ത് പോലും ഇപ്പോള്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് കടയുടമകള്‍ പറയുന്നത്.

വേനല്‍ക്കാലത്ത് പൊതുവേ കച്ചവടം കൂടുതലായിരിക്കും ഇപ്പോള്‍ ഹോട്ടല്‍ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി ബിസിനസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് കടയുടമകള്‍ പറയുന്നത്. സാധാരണ തിരക്കുള്ള സമയത്തെ തിരക്ക് ഇപ്പോള്‍ ഇരട്ടിയോളമാണ് പലയിടത്തും വര്‍ദ്ധിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള ജ്യൂസ് ബുക്കിംഗും കഴിഞ്ഞ ഏതാനും ദിവസമായി കൂടുതലാണ്.

അതേസമയം, സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഇപ്പോള്‍ പ്രതിസന്ധിയില്ലെങ്കിലും ഗ്രാമീണ് മേഖലയില്‍ പ്രീ ബുക്കിംഗ് ഇടവേള 45 ദിവസമായി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.