കൊച്ചിയിൽ നിന്ന് പഴം, പച്ചക്കറി കുവൈത്തിലേക്ക്

Friday 13 March 2026 12:05 AM IST

ഗൾഫിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എം.എ യൂസഫലി

കൊച്ചി: ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാർട്ടേഡ് കാർഗോ സർവീസുകൾ ആരംഭിച്ചു. കുവൈത്ത് എയർവെയ്സിന്റെ കാർഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് ഇന്നലെ കൊച്ചിയിൽ നിന്ന് പറന്നു. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോത്പ്പന്നങ്ങൾ  യു.എ.ഇയിൽ എത്തിച്ചിരുന്നു. അബുദാബി ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർട്ടേഡ് വിമാന സർവീസിന് പുറമേ നിത്യേനയുള്ള വിമാനങ്ങളിലൂടെ ദിനംപ്രതി 5 മുതൽ 6 ടൺ വരെ ഭക്ഷ്യ ഉത്പ്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്‌സ്‌പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ യാത്രാ വിമാനങ്ങളിലായിട്ടാണ് കയറ്റി അയക്കുന്നത്. കേരളത്തിൽ നിന്നും കൂടുതൽ കാർഗോ വിമാന സർവീസുകളും വരും ദിവസങ്ങളിലും തുടരാനാണ്‌ ലുലു ഗ്രൂപ്പിന്റെ തീരുമാനം.

യുദ്ധം കനത്തതോടെ കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണുള്ളത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടാണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയത്.