സുധാകരന്റെ രോഗം നേരത്തെ മനസിലാക്കി: ആർ. നാസർ
ആലപ്പുഴ: ജി. സുധാകരന്റെ രോഗമെന്താണെന്ന് നേരത്തെ മനസിലാക്കിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ. ചില ഇടപെടലുകളിലിൽ നിന്നും സംസാരങ്ങളിൽ നിന്നും ഇക്കാര്യം മനസിലാക്കിയപ്പോൾ അത് തെറ്റാണെന്ന് അദ്ദേഹത്തോടു സൂചിപ്പിച്ചിരുന്നതായും മാദ്ധ്യമങ്ങളോട് നാസർ വെളിപ്പെടുത്തി.
പാർട്ടി അവഹേളിച്ചെന്ന് പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള കളമൊരുക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ഇത്തരത്തിൽ അപചയം ഉണ്ടാകാൻ പാടില്ലായിരുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റായി ചിന്തിച്ചാൽ അദ്ദേഹം സ്ഥാനാർത്ഥിത്വം പിൻവലിക്കും. സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും ദുർബലപ്പെടുത്തുന്നതാണ് സുധാകരന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലിൽ ഒരു മുതിർന്ന നേതാവിൽ നിന്നുണ്ടാകാൻ പാടില്ലാത്ത കാര്യമാണ് സുധാകരനിൽ നിന്നുണ്ടായത്. അവഗണനയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ തിരുത്താൻ പാർട്ടി തയ്യാറായിരുന്നു. അങ്ങനെയൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സുധാകരനൊപ്പം സി.പി.എമ്മിന്റെ ഒരു പ്രവർത്തകനും പോകില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കിയശേഷം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാകണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന് നേരെയുള്ള സമൂഹമാദ്ധ്യമ ആക്രമണത്തിൽ പാർട്ടി കൃത്യമായി നടപടിയെടുത്തിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ എച്ച്. സലാം സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എം. ആരിഫ്, വി.ജി. മോഹനൻ, കെ.ജി. രാജേശ്വരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പോസ്റ്റർ പാർട്ടിയുടെ
അറിവോടയല്ല ജി. സുധാകരനെതിരെ സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ പേരിൽ പോസ്റ്റർ ഒട്ടിച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്ന് ജില്ലാസെക്രട്ടറി ആർ. നാസർ പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തകരാകാം പോസ്റ്റർ ഒട്ടിച്ചത്. അത്തരമൊരു നടപടി തെറ്റാണ്. ജി. സുധാകരനെ വർഗവഞ്ചകനെന്ന് വിളിക്കുന്നത് പാർട്ടി ഇഷ്ടപ്പെടുന്നില്ല. അദ്ദേഹത്തിന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടിലാകാം പ്രവർത്തകരുടെ ചിന്തയിൽ അത്തരമൊരു പ്രതിഷേധമുണ്ടായത്.