മനസ് തുറന്ന് ജി. സുധാകരൻ ; പാർട്ടിക്ക് ബദലല്ല, വിജയം ഉറപ്പ്
ആലപ്പുഴ: സി.പി.എമ്മിന് ബദലായല്ല മത്സരിക്കുന്നതെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരൻ പറഞ്ഞു. ഇന്നോളം ശീലിച്ച ശൈലികളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണ പ്രചാരണം. വലിയൊരു വിഭാഗം വോട്ടർമാർ ഒപ്പമുണ്ടാകും എന്ന ആത്മവിശ്വാസമാണ് സുധാകരൻ പങ്കുവയ്ക്കുന്നത്.
പാർട്ടി ചിഹ്നത്തിനെതിരെ മത്സരിക്കുമ്പോൾ എത്രത്തോളം ആത്മവിശ്വാസമുണ്ട്?
ഇതുവരെ മനസ്സിലുണ്ടായിരുന്ന അതേ ആശയങ്ങളാണ് ഇത്തവണയും. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. ജയം ഉറപ്പിച്ച് തന്നെയാണ് മത്സരിക്കുന്നത്.
യു.ഡി.എഫോ ബി.ജെ.പിയോ പിന്തുണച്ചാൽ സ്വീകരിക്കുമോ?
ഇതുവരെ ഒരു നേതാക്കളും പിന്തുണയുമായി ഇങ്ങോട്ട് വിളിക്കുകയോ, ഞാൻ അങ്ങോട്ട് വിളിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ നാട്ടിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകളാണ് നിത്യേന വിളിച്ച് പിന്തുണ അറിയിക്കുന്നത്.
അനുനയത്തിനായി മുഖ്യമന്ത്രി വിളിച്ചിരുന്നോ?
ഇല്ല. സി.എം എന്നാണ് മുഖ്യമന്ത്രിയുടെ നമ്പർ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. ആ നമ്പരിൽ നിന്ന് കാൾ വന്നിട്ടില്ല. മറ്റേതെങ്കിലും നമ്പരിൽ നിന്ന് വിളിച്ചിരുന്നോ എന്നറിയില്ല
എത്തരത്തിലാവും പ്രചാരണം?
വലിയ കൺവെൻഷനുകളോ ജാഥകളോ ഉണ്ടാവില്ല. വീടുകൾ തോറും കയറുന്നില്ല. കഴിഞ്ഞ തവണ മത്സരിച്ചപ്പോഴും വീടുകൾ കയറിയിരുന്നില്ല. കടകൾ കയറിയിറങ്ങും. കാലിന്റെ പരിക്ക് പരിപൂർണമായി ഭേദമായിട്ടില്ലാത്തതിനാൽ ഓട്ടോറിക്ഷയിലാവും കൂടുതൽ യാത്ര. നടക്കാൻ ഡോക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ട്. ദേശീയപാതയ്ക്കരികിൽ തൂക്കുകുളത്തുള്ള എന്റെ പഴയ വീട് മുഖ്യ ഇലക്ഷൻ കമ്മിറ്റി ഓഫീസാക്കും. സാമുദായിക നേതാക്കളടക്കം നാനാതുറകളിലുള്ളവരെ കാണുകയും വോട്ട് തേടുകയും ചെയ്യും. എല്ലാ വീടുകളിലും അഭ്യർത്ഥന എത്തിക്കും.
തിരഞ്ഞെടുപ്പ് ചെലവ് എങ്ങനെ കണ്ടെത്തും?
സാധാരണ ഒരു ബൂത്തിൽ ചെലവിനായി പതിനായിരം രൂപയെങ്കിലും നൽകേണ്ടിവരും. ഇരുന്നൂറോളം ബൂത്തുകളുണ്ടാകും. അതിനു മാത്രം ഇരുപതു ലക്ഷം രൂപ വേണം. എന്നാൽ, ഇത്തവണ ആ നിലയിൽ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ വലിയ ചെലവൊന്നുമാകില്ല.
എന്താണ് മത്സരലക്ഷ്യം?
അമ്പലപ്പുഴയുടെ അവശേഷിക്കുന്ന വികസനം കൂടി പൂർത്തിയാക്കണം. എത്രകാലം അധികാരത്തിലിരിക്കുന്നു എന്നതിലല്ല കാര്യം. സ്ഥാനത്തിരുന്ന് നാട്ടുകാർക്ക് എന്തുചെയ്തുവെന്നതാണ് പ്രധാനം. ധാരാളം ചെറുപ്പക്കാർക്ക് ജോലിവാങ്ങിക്കൊടുക്കാനായി. എന്റെ കുടുംബത്തിലെ ഒരാൾക്ക് വേണ്ടിപ്പോലും ശ്രമിച്ചിട്ടില്ല. വർഗീയതയ്ക്ക് ഒരുകാലത്തും കൂട്ടുനിൽക്കില്ല. ദുരിതമനുഭനിക്കുന്നവർക്ക് വേണ്ടി നിലകൊള്ളും.