റിയാസിനെതിരായ അധിക്ഷേപം രാഷ്ട്രീയ അല്പത്തരം: ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പദ്ധതികളെ അട്ടിമറിക്കാൻ ബി.ജെ.പിയും കേന്ദ്രസർക്കാരും രാഷ്ട്രീയ അല്പത്തരങ്ങളാണ് കാണിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ 'മരുമകൻ' എന്ന് വിളിച്ചാക്ഷേപിക്കുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനം തടസപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ച ചരിത്രം ആരും മറന്നിട്ടില്ലെന്നും യു.ഡി.എഫ് കാലത്ത് സ്തംഭിച്ചുപോയ പദ്ധതിക്ക് ജീവൻ നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. ഇതിനായി 6000 കോടിയിലധികം സംസ്ഥാന സർക്കാർ ചെലവാക്കി. മന്ത്രി മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ച് രാജീവ് ചന്ദ്രശേഖറിന് അറിവില്ലെങ്കിൽ അത് പഠിക്കണം. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പാരമ്പര്യമുള്ള ആളാണോ അതോ മറ്റ് വഴികളിലൂടെയാണോ രാജീവ് ചന്ദ്രശേഖർ പദവികളിൽ എത്തിയതെന്ന് അദ്ദേഹം വിശദമാക്കണമെന്നും മന്ത്രി പറഞ്ഞു.