കുട്ടികളുടെ വൃക്ക സംരക്ഷിക്കാൻ പ്രതീക്ഷ പദ്ധതി
തിരുവനന്തപുരം:കുട്ടികളിൽ വൃക്കരോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് 'പ്രതീക്ഷ'എന്ന പേരിൽ പുതിയ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു.കുട്ടികളിലെ വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ ചികിത്സയും ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.ഗർഭകാലം മുതൽ തന്നെ സാദ്ധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്തി ഇടപെടൽ നടത്തുന്നതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.ലോക വൃക്ക ദിനത്തോടനുബന്ധിച്ച് എസ്.എ.ടി ആശുപത്രിയിൽ നടന്ന ചടങ്ങിൽകടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ എസ്.എസ്.സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.