ഹോസ്റ്റലുകളിലെ 'അടുക്കള' പൂട്ടി !

Saturday 14 March 2026 1:35 AM IST

പാചകവാതകം ലഭിക്കാതായതോടെ ഹോസ്റ്റലുകളും പ്രതിസന്ധിയിൽ

നടത്തിപ്പും പ്രതിസന്ധിയിൽ

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ സ്വകാര്യ ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളും അടച്ചുപൂട്ടലിലേക്ക്. ഗ്യാസ് തീർന്നതോടെ പലയിടത്തും അടുക്കള പൂട്ടി. ഗ്യാസ് കിട്ടാതെവന്നാൽ ഹോസ്റ്റലുകൾക്കും പൂട്ടിടേണ്ടിവരുമെന്ന് ഹോസ്റ്റൽ ഓണേഴ്സ് സംയുക്ത സമിതി ഭാരവാഹികൾ പറയുന്നു. താമസത്തിന് തിരിച്ചടി നേരിടുന്നില്ലെങ്കിലും ഹോട്ടലുകൾ ഒന്നൊന്നായി അടയ്ക്കുന്നതിനാൽ ഭക്ഷണം ലഭിക്കുമോ എന്നതിൽ ഹോസ്റ്റൽ അന്തേവാസികളും ആശങ്കയിലാണ്.

പാചകവാതക സിലിണ്ടറുകൾ ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം ഐ.ഒ.സിയിലും ബി.പി.സി.എല്ലിലും ഹോസ്റ്റൽ സംഘടനാ ഭാരവാഹികൾ നേരിട്ടെത്തി ദുരിതം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ എൽ.പി.ജി ക്ഷാമമില്ലെന്ന് അറിയിച്ച് അധികൃതർ കൈയൊഴിയുകയായിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി മുന്നിൽക്കണ്ട് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുകയാണോ എന്ന സംശയമാണ് സംഘടനാ ഭാരവാഹികൾ ഉയർത്തുന്നത്.

സിലിണ്ടർ നൽകാൻ നിർദ്ദേശം

ആശുപത്രികൾക്കും സർക്കാർ ഹോസ്റ്റലുകൾക്കും എൽ.പി.ജി സിലിണ്ടറുകൾ നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ട്. ഏറ്റവുമധികം ആളുകൾ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലുകളിൽ പാചകവാതകം എത്തിക്കാനുള്ള നടപടിയും ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ ഭക്ഷണ സുരക്ഷ ഉറപ്പാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഹോസ്റ്റൽ നടത്തിപ്പുകാരുടെ ആവശ്യം.

പ്രശ്നം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം. ഹോസ്റ്റലുകൾക്ക് ഗ്യാസ് വിതരണത്തിൽ മുൻഗണന നൽകണം.

നസീം ഹംസ ജനറൽ സെക്രട്ടറി ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

ജില്ലയിൽ ഒന്നരലക്ഷത്തിന് മുകളിൽ ആളുകൾ ഹോസ്റ്റലുകളിൽ താമസിക്കുന്നു. ചില ഹോസ്റ്റലുകൾക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങേണ്ട സാഹചര്യം വരുന്നു. ഇപ്പോഴത്തെ സാഹചര്യം മൂലം അതും കിട്ടുന്നില്ല.

നവാസ് വയൽക്കര ജനറൽ സെക്രട്ടറി ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ

സിറ്റിയിൽ

2000 ഹോസ്റ്റലുകൾ

രണ്ടായിരത്തിലധികം സ്വകാര്യ ഹോസ്റ്റലുകളാണ് കൊച്ചിയിലുള്ളത്. അധികവും പുരുഷന്മാർക്കുള്ളതാണ്. വിദ്യാർത്ഥികൾ മുതൽ സർക്കാർ ജീവനക്കാർ വരെ ഹോസ്റ്റലുകളിൽ താമസിക്കുന്നു. കുറഞ്ഞ നിരക്കിൽ താമസവും ഭക്ഷണവും ലഭിക്കുമെന്നതിനാൽ ഇത്തരം സ്ഥാപനങ്ങൾ സാധാരണക്കാർക്ക് വലിയ ആശ്രയമാണ്. പ്രതിസന്ധി മുന്നിൽക്കണ്ട് ഹോസ്റ്റലുകളിൽ ചായ, കാപ്പി, ദോശ, ചപ്പാത്തി, സാമ്പാർ, കുറുമ തുടങ്ങിയ വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ വെള്ളം പോലും ചൂടാക്കാൻ ഗ്യാസ് ഇല്ലാതായതോടെയാണ് നടത്തിപ്പ് പ്രതിസന്ധിയിലായത്.