ഇടിഞ്ഞില്ലത്ത് അപകടത്തിൽ തകർന്ന കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ചില്ല ,​ പൊരിവെയിലത്ത് യാത്രക്കാർ

Saturday 14 March 2026 10:25 PM IST
എം.സി റോഡിലെ ഇടിഞ്ഞില്ലത്തെ തകർന്ന കാത്തിരിപ്പ് കേന്ദ്രത്തിൽ കൊടുംചൂടിൽ ബസ് കാത്ത് നിൽക്കുന്ന കുട്ടികൾ

തിരുവല്ല : എം.സി റോഡിൽ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും മദ്ധ്യേയുള്ള ഇടിഞ്ഞില്ലം ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പുനർനിർമ്മിക്കാൻ നടപടിയില്ല. തിരുവല്ല ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നു കിടക്കുന്നത്. മാസങ്ങൾക്കുമുമ്പ് രാത്രിയിൽ നിയന്ത്രണം വിട്ടെത്തിയ വാഹനം കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയതോടെയാണ് ഇത് തകർന്നത്. അപകടത്തിൽ ഷെൽട്ടറിന്റെ മേൽക്കൂരയും ചുവരുകളും ഇരിപ്പിടങ്ങളും തകർന്നു. ഉതുവരെ അവശിഷ്ടങ്ങൾ പോലും നീക്കം ചെയ്തിട്ടില്ല. ദിവസേന സ്കൂൾ - കോളേജ് വിദ്യാർത്ഥികളും മുതിർന്നവരുമുൾപ്പെടെ നിരവധി യാത്രക്കാരാണ് ഈ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നത്. എന്നാൽ കാത്തിരിപ്പ് കേന്ദ്രം തകർന്ന നിലയിൽ തുടരുന്നതിനാൽ യാത്രക്കാർ വലിയ ദുരിതം അനുഭവിക്കുകയാണ്. പരീക്ഷകൾക്ക് പോകുന്ന സ്‌കൂൾ കുട്ടികൾ ഇവിടെ പൊരിവെയിലും മഴയുംകൊണ്ട് ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലാണ്.

പരാതി നൽകിയിട്ടും പരിഹാരമില്ല

നാട്ടുകാരും സമീപവാസികളുമൊക്കെ പൊതുമരാമത്ത്, ദേശീയപാത അധികൃതരെ ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. എം.സി റോഡ് ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലായതോടെ ഇതേപോലുള്ള സേവനങ്ങളൊക്കെ ജനങ്ങൾക്ക് ലഭിക്കാൻ നടപടിക്രമങ്ങൾ ഏറെയാണെന്ന് അധികൃതർ പറയുന്നു. കാത്തിരിപ്പ് കേന്ദ്രം ഇടിച്ചുതകർത്ത വാഹനവും കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

ഇടിച്ച വാഹനവും കണ്ടെത്തിയില്ല

....................................................

സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കാമെങ്കിലും അതിനുള്ള ഇടപെടലുകളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ദുരിതവും അപകടസാദ്ധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കണം.

(നാട്ടുകാർ)

..............................................

1. അപകടത്തിൽ ഷെൽട്ടറിന്റെ മേൽക്കൂരയും ചുവരുകളും ഇരിപ്പിടങ്ങളും തകർന്നു.

2. ഏറെ ദുരിതം അനുഭവിക്കുന്നത് സ്കൂൾ കുട്ടികളും യാത്രക്കാരും

3. പെരിങ്ങര പഞ്ചായത്ത് അധികൃതരും യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നു