'അവന്‍ ലോകകപ്പിലെ ഞങ്ങളുടെ വജ്രായുധമായിരുന്നു, ഞാന്‍ അന്നേ പറഞ്ഞതല്ലേ'

Friday 13 March 2026 7:22 PM IST

മുംബയ്: ട്വന്റി 20 ലോകകപ്പ് നേട്ടത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു വി സാംസണെ പുകഴ്ത്തി പരിശീലകന്‍. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്ക് ആണ് സഞ്ജുവിനെ പുകഴ്ത്തി രംഗത്ത് വന്നത്. സഞ്ജു വി സാംസണ്‍ ഇന്ത്യയുടെ വജ്രായുധമായിരുന്നുവെന്നും കൃത്യസമയത്താണ് ലോകകപ്പില്‍ താരത്തെ എതിരാളികള്‍ക്കെതിരെ പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോശം ഫോമിനെ തുടര്‍ന്ന് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ പകരം എത്തിയത് ഇഷാന്‍ കിഷന്‍ ആയിരുന്നു.

അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ എന്നിവര്‍ ടോപ് 3യില്‍ ബാറ്റ് ചെയ്തപ്പോള്‍ മൂന്ന്‌പേരും ഇടങ്കയ്യന്‍മാരായി. ഇതിനെ പ്രതിരോധിക്കാന്‍ മറ്റ് ടീമുകള്‍ ഓഫ് സ്പിന്‍ തന്ത്രം പ്രയോഗിച്ചു. ബെഞ്ചില്‍ ഇരുന്ന സഞ്ജുവിനോട് ഇതാണ് തന്റെ അവസരം എന്ന് പ്രത്യേകം പറയേണ്ടതില്ലായിരുന്നു. ടീമിലേക്കുള്ള മടക്കത്തില്‍ തുടരെ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളാണ് സഞ്ജു അടിച്ചത്. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ 97*, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89, ഫൈനലില്‍ കിവീസിനെതിരെ 89 എന്നിങ്ങനെയായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് താരം നേടിയത്. നേരത്തെ ലോകകപ്പിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ സഞ്ജു മോശം ഫോമിലായിരുന്നപ്പോഴും താരത്തെ പിന്തുണച്ച് ബാറ്റിംഗ് പരിശീലകന്‍ രംഗത്ത് വന്നിരുന്നു. സഞ്ജു മോശം ഫോമിലാണെന്നത് കാര്യമാക്കേണ്ടതില്ലെന്നും അവന്റെ കഴിവ് എന്താണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണെന്നുമാണ് കോട്ടക് പറഞ്ഞത്.