ബോഡിബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനം വെല്ലുവിളി: കെ.സി
തിരുവനന്തപുരം: ചട്ടങ്ങൾ മാനിക്കാതെ സി.പി.എം അനുഭാവികളായ ബോഡി ബിൽഡർമാർക്ക് പൊലീസ് ഇൻസ്‌പെക്ടർ നിയമനം നൽകിയ സർക്കാർ നടപടി കേരളത്തിലെ തൊഴിൽ രഹിതരോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.
സ്പോർട്സ് ക്വാട്ട നിയമനത്തിന് ബോഡി ബിൽഡിംഗ് ഒരു കായിക ഇനമല്ല. ഇൻസ്‌പെക്ടർ തസ്തികയിലേക്ക് നേരിട്ട് സ്‌പോർട്സ് ക്വാട്ട നിയമനം പാടില്ലെന്ന ഉത്തരവും അട്ടിമറിച്ചു. പൊലീസ് നിയമനത്തിന് പ്രായപരിധി 25 വയസാണെങ്കിൽ ഇവർ 38 ഉം 40ഉം വയസുള്ളവരാണ്.സി.പി.എമ്മിന് വേണ്ടി ഇൻക്വിലാബ് വിളിച്ചാൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂയും കായികക്ഷമതാ പരീക്ഷയുമില്ലാതെ നേരിട്ട് നിയമനം നൽകും. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയും അഭിമുഖവും പാസായവർ സെക്രട്ടേറിയറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞാലും ജോലിയില്ല.കഴിഞ്ഞ 10 വർഷത്തിനിടയിൽ രണ്ടു ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങളാണ് നടത്തിയതെന്നും വേണുഗോപാൽ പറഞ്ഞു.