നഴ്സ് സമരം: ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഹൈക്കോടതി വേദിയൊരുക്കി #വ്യാഴാഴ്ച വരെ സമരം പാടില്ലെന്ന് നിർദേശം
കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം പരിഹരിക്കാൻ ഹൈക്കോടതി ഒത്തുതീർപ്പ് ചർച്ച നിർദ്ദേശിച്ചു. ഹൈക്കോടതിക്ക് കീഴിലെ മീഡിയേഷൻ സെന്റർ വഴി ചർച്ച നടത്താനാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിർദ്ദേശം.മാനേജ്‌മെന്റ് അസോസിയേഷന്റേയും സമരക്കാരുടേയും പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ച ചൊവ്വാഴ്ച രാവിലെ പത്തിനാണ്.മദ്ധ്യസ്ഥനാകുന്ന അഭിഭാഷകനെ കോടതി തീരുമാനിക്കും.
സമരത്തിനെതിരായ ഹർജി വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ നഴ്‌സുമാർ സമരത്തിൽ നിന്ന് പിന്മാറി ജോലിയിൽ പ്രവേശിക്കണമെന്നും മാനേജ്‌മെന്റുകൾ പ്രതികാര നടപടികൾ
സ്വീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ നടക്കുന്ന സമരത്തെ തുടർന്ന് അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങളടക്കം മുടങ്ങിയിരിക്കുന്നത് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സമരം ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാരിനും പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ആരാഞ്ഞ കോടതി ,ഇവ സത്യവാങ്മൂലമായി സമർപ്പിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.