മന്ത്രി വീണയ്ക്ക് ആയുധം കൊണ്ടുള്ള ഒരു പരിക്കുമില്ല
കണ്ണൂർ: ആരോഗ്യമന്ത്രി വീണജോർജിനെ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ് പൊളിയുന്നു. കഴിഞ്ഞ മാസം 25ന് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ നടന്ന സംഭവത്തിൽ മന്ത്രിക്ക് ആയുധം കൊണ്ടുള്ള യാതൊരു പരിക്കും ഏറ്റിട്ടില്ലെന്ന് ജില്ലാ ആശുപത്രിയുടെ അക്സിഡന്റ് രജിസ്റ്റർ കം വൂണ്ട് സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു.
കഴുത്തിന്റെ വലതുഭാഗത്തും പിറകുവശത്തും വലതു ചെവിക്ക് പിറകിലും വലതുകൈമുട്ടിലും തൊടുമ്പോൾ വേദനയുണ്ടെന്ന് മന്ത്രി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആയുധം ഉപയോഗിച്ചതിന്റെ ഫലമായുണ്ടാകുന്ന മുറിവോ ചതവോ കണ്ടെത്തിയിട്ടില്ല. എക്സ്‌റേ പോലും നിർദ്ദേശിക്കേണ്ടി വന്നിട്ടില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് കഴുത്തിൽ പ്രഹരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് റെയിൽവേ പൊലീസ് കേസ് ചാർജ് ചെയ്തത്. ഗൺമാൻ അഭിലാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്ക് 16 ദിവസം ജയിലിൽ കഴിഞ്ഞശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.