വിവാഹം മുടങ്ങിയതിനെ തർക്കം: വധുവിന്റെ വീട്ടുകാർക്ക് നേരെ അതിക്രമം
മലപ്പുറം: മലപ്പുറത്ത് കല്യാണം മുടക്കിയതിന്റെ പേരിൽ ആക്രമണം. കൂട്ടിലങ്ങാടി പെരിന്താട്ടിരി അത്തിക്കാപറമ്പിലാണ് കൂട്ടയടി നടന്നത്. കൊളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കിയെന്ന് ആരോപിച്ച് പെരിന്താട്ടിരിയിലെ യുവാവിന്റെ വീട്ടിലെത്തിയത്. യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും മർദ്ദനമേറ്റു. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താറ്റിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഉറപ്പിച്ചത്. എന്നാൽ അധികം വൈകാതെ വിവാഹം മുടങ്ങി. പിന്നാലെ യുവാവാണ് വിവാഹം മുടക്കിയതെന്നാരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിൽ പരാതി പറയാനെത്തി. ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു.