ഡബിൾപാലം കനാൽറോഡിന് ശാപമോക്ഷമുണ്ടാകുമോ ?

Sunday 15 March 2026 12:50 AM IST

കിഴക്കമ്പലം: അശാസ്ത്രീയ നിർമ്മാണംകാരണം പട്ടിമറ്റം ചെങ്ങര ഡബിൾപാലം കനാൽ റോഡ് അപകടവലയമാകുന്നു. ആഴമേറിയ കനാലിനോട് ചേർന്നാണ് വർഷങ്ങളായി റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്. അതിനാൽത്തന്നെ അപകടങ്ങളും പതിവായി.

ഇതിനകം ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ ഒരുവശത്ത് ധാരാളം പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും അതുപയോഗിക്കാതെ കനാലിനോട് ചേർന്ന ഭാഗത്താണ് റോഡ് നിർമ്മിച്ചത്.

സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത്. പട്ടിമറ്റം ബൈപ്പാസ് നിലവാരത്തിൽ റോഡ് ഉയർത്തി വികസിപ്പിച്ചാൽ മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് രണ്ട് കിലോമീറ്ററോളം ദൂരംകുറയും.

അപകടയാത്ര

1 പട്ടിമറ്റം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഉപയോഗിക്കുന്ന പ്രധാന റോഡായതിനാൽ വാഹനത്തിരക്കും കൂടുതലാണ്

2 എതിരെവരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻപോലും പലഭാഗങ്ങളിലും അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്

3 പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി റോഡ് വീതികൂട്ടി കൈവരി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

4 അത്താണി ഡബിൾപാലം മുതൽ അഞ്ചാംമൈൽ കൂറിലോസ് ജംഗ്ഷൻവരെ കനാൽ പുറമ്പോക്ക് ഉപയോഗപ്പെടുത്തി സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് വികസിപ്പിക്കണം. ഇതോടെ പട്ടിമറ്റം ടൗണിലെ ഗതാഗതത്തിരക്ക് കുറയുന്നതിനോടൊപ്പം മാർ കൂറിലോസ് സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്രാസൗകര്യവും ലഭിക്കും.

* അപകടങ്ങൾ പതിവ്

ഡബിൾപാലം കനാൽ റോഡിൽ ഇടുങ്ങിയ ഭാഗവും കനാലിനോട് ചേർന്ന നിർമ്മാണവും കാരണം ചെറിയതും വലിയതുമായ അപകടങ്ങൾ പതിവായതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ റോഡിന്റെ അരികുകൾ വ്യക്തമായി കാണാൻ കഴിയാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.

ബൈപ്പാസ് വന്നാൽ ദൂരം കുറയും

പട്ടിമറ്റംടൗൺ ഒഴിവാക്കി അത്താണി മുതൽ നീലിമല വരെ ബൈപ്പാസ് ഒരുക്കിയാൽ മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് രണ്ട് കിലോമീറ്ററോളം ദൂരം കുറയും.

പഞ്ചായത്ത് സഹകരിക്കും

പദ്ധതിക്ക് സംസ്ഥാന, കേന്ദ്രസഹായം ലഭിച്ചാൽ റോഡ് വികസനത്തിനും ബൈപ്പാസ് പദ്ധതിക്കും പഞ്ചായത്ത് സഹകരിക്കുമെന്ന് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ് നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.

വർഷങ്ങളായി അപകടങ്ങൾ ആവർത്തിച്ചിട്ടും ഈ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ബൈപ്പാസ് നിലവാരത്തിൽ റോഡ് വികസിപ്പിച്ചാൽ അപകടങ്ങൾ കുറയുകയും യാത്ര കൂടുതൽ സുരക്ഷിതമാകുകയും ചെയ്യും.

ബിജു മഠത്തിപ്പറമ്പിൽ, പൊതുപ്രവർത്തകൻ, പട്ടിമറ്റം