കരിപ്പൂരിൽ തകർന്ന എയർ ഇന്ത്യ ഇനി ഇരുമ്പും ചെമ്പും പ്ലാസ്റ്റിക്കും
പാലക്കാട്:കരിപ്പൂർ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങൾ നീണ്ട ആറുവർഷത്തിന് ശേഷം സ്ക്രാപ്പ് വിപണിയിലേക്ക്. 2020 ആഗസ്റ്റ് 7ന്, 21യാത്രക്കാരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിക്കാനായി ഓങ്ങല്ലൂർ കാരക്കൂർ പാറപ്പുറത്തെ ആക്രിവിപണിയിലെത്തിച്ചു. ഇരുമ്പ്,ചെമ്പ്,പ്ലാസ്റ്റിക് എന്നീ ആക്രിയാക്കാനാണ് വിമാനം പട്ടാമ്പി കാരക്കാടെത്തിച്ചത്. കേരളത്തിലെ പ്രമുഖ ആക്രിവില്പന കേന്ദ്രമാണ് കാരക്കാട്. ലാൻഡിങ്ങിനിടെ തകർന്ന വിമാനം ആക്രിയ്ക്കായി രണ്ടുമാസം മുമ്പാണ് ഓൺലൈൻ ടെൻഡർ വിളിച്ചത്.എയർ ഇന്ത്യയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കണ്ടെയ്നറുകളിലാക്കിയാണ് വിമാനഭാഗങ്ങൾ കാരക്കാട് എത്തിച്ചത്. വിമാനത്തിന്റെ അലുമിനിയം,ചെമ്പ്,പിച്ചള,പ്ലാസ്റ്റിക് ഭാഗങ്ങൾ പൊളിച്ചു തുടങ്ങി.പൂർണമായും പൊളിച്ച് സ്‌ക്രാപ്പായി മാറ്റും. പഴയ വാഹനങ്ങൾ,കപ്പലുകൾ, ബാറ്ററികൾ എന്നിവയെല്ലാം പൊളിച്ചുമാറ്റാനായി കാരക്കാട് എത്തിയിരുന്നു. ഇതാദ്യമായാണ് വിമാന അവശിഷ്ടമെത്തുന്നത്. ഇത് മേഖലയിലെ തൊഴിലാളികൾക്കിടയിൽ പോലും കൗതുകമായി.യാർഡിൽ എത്തിച്ച സ്‌ക്രാപ്പ് മെറ്റീരിയലിന് 45 ടണ്ണിൽ കൂടുതൽ ഭാരമുണ്ട്. സ്‌ക്രാപ്പിൽ ലോഹഭാഗങ്ങൾ മാത്രമാണുള്ളത്. വിമാനത്തിൽ നിന്ന് ചില സുപ്രധാന ഭാഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് കാരക്കാട് എത്തിച്ചത്.
കേരളത്തിൽ ഒരു വിമാനം സ്‌ക്രാപ്പ് ചെയ്യുന്നത് ഇതാദ്യമാണ്. രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന്റെ അവശിഷ്ടമാണിത്, ഒരുപാട് വേദനകൾ ഇതിന് പിന്നിലുണ്ട് അതിനാലാണ് താൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തതെന്ന് വ്യാപാരി പ്രതികരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737800 വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. ദുബായിൽ നിന്ന് ശക്തമായ മഴയ്ക്കിടെ ലാൻഡ് ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.