സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു, മാർച്ച് 16ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച്ച് 16 ന് വൈകിട്ടാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ അദ്ധ്യക്ഷനാകും. മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.
2020 ലോകകപ്പിന്റെ ഫൈനലിൽ ഉൾപ്പെടെ സഞ്ജുവിന്റെ തുടർച്ചയായ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഇടക്കാലത്ത് മോശം ഫോമിലായിരുന്ന മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ലോകകപ്പ്. സഞ്ജുവിനുള്ള സ്വീകരണം ഗംഭീരമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് കായികവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്.
അതേസമയം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷനും തിങ്കളാഴ്ച ആദരിക്കുന്നുണ്ട്. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് ആദരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു വിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെ.സി.എ ഭാരവാഹികൾ ആദരിക്കുന്നത്.
കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.