യുവതിപ്രവേശനം: സർക്കാരിന്റെ ലക്ഷ്യം വോട്ടെന്ന് സതീശൻ

Sunday 15 March 2026 12:31 AM IST

കൊച്ചി: ശബരിമല യുവതിപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ പ്രതിപക്ഷത്തിന്റെ നിലപാടിലേക്കാണ് സർക്കാർ എത്തിയതെന്നും മാദ്ധ്യമ പ്രവർത്തകരുമായി അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതികളെല്ലാം ജയിലിൽ നിന്നിറങ്ങി. വല്ല തെളിവും ബാക്കിയുണ്ടെങ്കിൽ നശിപ്പിക്കാൻ അവർക്ക് അവസരം കിട്ടും. പ്രാഥമികമായി കുറ്റപത്രം കൊടുക്കാൻ പോലും എസ്.ഐ.ടിക്ക് കഴിഞ്ഞില്ല. കോടതി എന്തു പറഞ്ഞാലും പ്രതിപക്ഷത്തിനും വിശ്വാസികൾക്കും ഉത്കണ്ഠയുണ്ട്. തെളിവൊന്നും കിട്ടിയിട്ടില്ല. എസ്.ഐ.ടി തെളിവ് ശേഖരിക്കുന്നുമില്ല.

തെളിവിന്റെ കണിക പോലുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് കോടതി പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വം മൂലമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്. എല്ലാ പാർട്ടികൾക്കും മുന്നണികൾക്കും ഇതേ പ്രതിസന്ധിയുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ 50 സ്ഥാനാർത്ഥികളുടെ പട്ടിക യു.ഡി.എഫിന് പുറത്തിറക്കാനാകും. അടുത്ത ദിവസം രണ്ടാമത്തെ ലിസ്റ്റും ഇറക്കാനാകും. സീറ്റിന് വേണ്ടി ആരെങ്കിലും സമ്മർദ്ദം ചെലുത്തുന്നത് തെറ്റൊന്നുമല്ല.