മുപ്പതാണ്ടിനുശേഷം ചാരായം റിട്ടേൺസ്! അങ്ങ് യൂറോപ്പിൽ മലയാളി സംരംഭം
തിരുവനന്തപുരം: എ.കെ.ആന്റണി സർക്കാർ ചാരായം നിരാേധിച്ചത് 1996 ഏപ്രിൽ ഒന്നിന്. കൃത്യം 30 വർഷം തികയുന്ന 2026 ഏപ്രിൽ ഒന്നിന് കേരളത്തിന്റെ സ്വന്തം 'ചാരായം" തിരിച്ചുവരികയാണ്. കേരളത്തിലല്ല, അങ്ങ് യൂറോപ്പിൽ.
അതേ നിറം, മണം, രുചി. 33 % ആൽക്കഹോൾ എന്ന അളവും തെറ്റിച്ചിട്ടില്ല. പഴയ ലേബൽ മുതൽ 90 മില്ലിയുടെ 'പൊടിക്കുപ്പി" വരെ അതേപടി നിലനിറുത്തിക്കൊണ്ടാണ് പുനരവതാരം. കൊടുങ്ങല്ലൂർ സ്വദേശി മിഥുൻ മോഹൻ തന്റെ സംരംഭം പ്രഖ്യാപിച്ചതു മുതൽ രണ്ടെണ്ണം അടിക്കുന്ന യൂറോപ്യൻ മലയാളികൾ ആവേശത്തോടെ കട്ടവെയിറ്റിംഗിലാണ്.
പരമാവധി രാജ്യങ്ങളിൽ എത്തിക്കാനാണ് ശ്രമം. യു.കെയിലെ മുഖ്യ വിതരണക്കാരായ ക്രഡൻസ് കണക്ഷൻസ് മുൻകൂർ ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി. ഏപ്രിൽ ഒന്നിന് പോളണ്ടിലാണ് ഉദ്ഘാടനമെങ്കിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾ ഇന്ത്യൻ റസ്റ്റോറന്റുകളിലും ബാറുകളിലും 'ചാരായം റിട്ടേൺ പാർട്ടി" നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
12 വർഷത്തിലേറെയായി യൂറോപ്പിലാണ് മിഥുന്റെ താമസം. മദ്യവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന മിഥുന് ആയുർവേദത്തിന്റെ രുചിക്കൂട്ടുകളും പോളിഷ് വോഡ്കയും ചേർത്ത് നിർമ്മിച്ച 'ആയുർവോഡ്" എന്ന ഉത്പന്നത്തിന് 2025ലെ വാർസോ സ്പിരിറ്റ് മത്സരത്തിൽ സ്വർണ മെഡൽ ലഭിച്ചിരുന്നു.
അമ്മാവന്റെ ഓർമ്മയിൽ
ചാരായം നിരോധിച്ചതിനെത്തുടർന്ന് 12,500ൽപരം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. മിഥുന്റെ അമ്മാവൻ ദിലീപ്‌കുമാറും അതിൽ ഉൾപ്പെട്ടിരുന്നു. ഒരുപാട് കുടുംബങ്ങൾ ദാരിദ്രയത്തിലായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നവരുടെ മാർഗനിർദ്ദേശംകൂടി സ്വീകരിച്ചാണ് ചാരായ നിർമ്മാണത്തിലേക്ക് തിരിഞ്ഞതെന്ന് മിഥുൻ.
ഗോവക്കാരുടെ ഫെനി മുതൽ ഫ്രഞ്ചുകാരുടെ ഷാംപെയ്നും മെക്സിക്കോക്കാരുടെ ടെക്കിലയും സ്‌കോട്ട്ലൻഡുകാരുടെ വിസ്‌ക്കിയും എല്ലാം അവരുടെ പൈതൃകത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുമ്പോൾ, നമ്മുടെ സ്വന്തം ചാരായത്തെ നിരോധിച്ചു. വിദേശ മദ്യമെന്ന പേരിൽ നിലവാരം കുറഞ്ഞ മദ്യമാണ് നാട്ടിൽ കൂടിയ വിലയ്ക്ക് വിൽക്കുന്നത്.
- മിഥുൻ മോഹൻ