രണ്ടര മണിക്കൂറിനുള്ളിൽ ആറ് ഗ്രാമീണ റോഡുകൾ തുറന്നുകൊടുത്തു
തിരുവല്ല: നിയോജകമണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച ആറ് ഗ്രാമീണറോഡുകൾ രണ്ടര മണിക്കൂറിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത് മാത്യു ടി.തോമസ് എം.എൽ.എ ചരിത്രംകുറിച്ചു. നിരണം പഞ്ചായത്തിൽ റിബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.25കോടി ചെലവഴിച്ചു നിർമ്മിച്ച ഇരതോട് - ആശാൻകുടി റോഡ്, 90ലക്ഷം ചെലവഴിച്ചു നിർമ്മിച്ച കൊമ്പൻകേരി-വെട്ടിതുരുത്ത് റോഡ്, മോട്ടർതറപാലം-കൊമ്പങ്കേരി പാലം-അരിയോടിചാൽ പാടശേഖരം റോഡ്, 15ലക്ഷം ചെലവിട്ട് നിർമ്മിച്ച വെൺപറമ്പിൽപടി -കളപ്പുരപ്പടി റോഡ്, 26ലക്ഷം ചെലവിട്ട് നിർമ്മിച്ച കണ്ണശസ്മാരകം-വായനശാല തോമത്ത് കടവ് റോഡ്, 3ലക്ഷം ചെലവിൽ നിർമ്മിച്ച കണിയാംപടി-കുഴിവേലിപടി റോഡ്, 7ലക്ഷം ചെലവിൽ പൂർത്തികരിച്ച വേഴപ്പത്ര - മുകളടിറോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം 26ലക്ഷം ചെലവഴിച്ചു നിർമ്മിക്കുന്ന കളിയക്കൽപടി മങ്കത്രപടി -നിരണത്തുതടം റോഡിന്റെ നിർമ്മാണോദ്ഘാടനവും നടത്തി. നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പന്റെ അദ്ധ്യക്ഷതയിൽ മാത്യു ടി.തോമസ് റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്.ജെ.ഐശ്വര്യ, റിജോ വറുഗിസ്, പി.യു.അജിഷ്, അമ്പിളി ശാമൂവേൽ, തോമസ് വറുഗിസ്, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ പി.സി.പുരുഷൻ,പി.ഡി.മോഹനൻ, പി.എം.ഏബ്രഹാം, ഷൈനി ബിജു, പി.ഒ.മാത്യു, ബിജു,ഫിലിപ്പ് വർഗീസ്, മറിയാമ്മ ഏബ്രഹാം,അലക്സ് മണപ്പുറത്ത്, ഏബ്രഹാം,ബിബിൻ, വിവേക് വി.നാഥ് എന്നിവർ സംസാരിച്ചു.