ഒരു സിലിണ്ടറിന് പകരം 100 രൂപയുടെ വിറക്; കേരളത്തിലെ ഈ പ്രദേശത്തുള്ളവര്‍ക്ക് കോളടിച്ചു

Sunday 15 March 2026 9:20 PM IST

കൊച്ചി: എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുന്നത് ഏറ്റവും അധികം ബാധിച്ചത് ഹോട്ടല്‍ മേഖലയെയാണ്. കേരളത്തിലെ പകുതിയിലധികം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. പ്രവര്‍ത്തിക്കുന്നവയിലാകട്ടെ പഴയ മെനുവിലുണ്ടായിരുന്ന പല സാധനങ്ങളും അപ്രത്യക്ഷമായി. ഗ്യാസില്ലാതെ ഒരു കാരണവശാലും പാകം ചെയ്യാന്‍ കഴിയാത്തവയാണ് മെനുവില്‍ ഇടംനഷ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗ്യാസിന്റെ അഭാവത്തില്‍ ബദല്‍ മാര്‍ഗം തേടുകയാണ് പല ഹോട്ടലുടമകളും.

കൊച്ചിയിലെ മഛലി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് ഗ്യാസിന് പകരം ഹോട്ടല്‍ ഉടമ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ ആണ്. ഗ്യാസിനേക്കാള്‍ വേഗത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയുമെന്നതും അതുപോലെ തന്നെ ഒരു ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നതിന് പകരം നൂറ് രൂപയുടെ വിറക് മതിയെന്നതും ഈ സ്റ്റൗവിന്റെ പ്രത്യേകതയാണ്. സെറാമിക് കോട്ടിംഗ് നല്‍കിയിരിക്കുന്നതിനാല്‍ ചൂട് പുറത്തേക്ക് പോകില്ല. ഗ്യാസിന്റെ ബര്‍ണറിന് പകരം ഉപയോഗിക്കുന്ന സാധനമാകട്ടെ ഒരു കഷ്ണം വിറകില്‍ തന്നെ മൂന്നിരട്ടിയായി ചൂടിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കോളടിച്ചത് പെരുമ്പാവൂരിലെ തടി ഫാക്ടറികള്‍ക്കും പ്ലൈവുഡ് കമ്പനികള്‍ക്കും

നിരവധി തടി ഫാക്ടറികളും പ്ലൈവുഡ് കമ്പനികളും പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍. മിക്ക കമ്പനികളും ആവശ്യത്തിന് തടി മുറിച്ച ശേഷം വരുന്ന അവശിഷ്ടം പുറമേ വിറകായും മറ്റും വില്‍പ്പന നടത്തിയിരുന്നു. നൂറ് രൂപ നല്‍കിയാല്‍ ഇത്തരം കമ്പനികളില്‍ നിന്ന് യഥേഷ്ടം സാധനം കിട്ടിയിരുന്നു. ഇപ്പോള്‍ ഗ്യാസിന്റെ ക്ഷാമം രൂക്ഷമായതോടെ തടിയുടേയും പ്ലൈവുഡിന്റേയും അവശിഷ്ടം വിറകായി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി.

യഥാര്‍ത്ഥത്തില്‍ ഇത് കമ്പനികള്‍ക്കും വിറക് വാങ്ങുന്നവര്‍ക്കും ഒരുപോലെ ലാഭകരമാണ്. ഗ്യാസിന്റെ ചെലവ് വരാതെ തന്നെ ആവശ്യം നടക്കാനുള്ള വിറക് തുച്ഛമായ വിലയ്ക്ക് ലഭിക്കും. ഡിമാന്‍ഡ് കൂടിയതോടെ ചില കമ്പനികള്‍ 100 രൂപയ്ക്കും മറ്റും നല്‍കിയിരുന്ന അവശിഷ്ടത്തിന് നേരിയതോതില്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ ഉടമകളും കാറ്ററിംഗ് സര്‍വീസ് നടത്തിപ്പുകാരുമാണ് കൂടുതലായും കമ്പനികളെ ആശ്രയിക്കുന്നത്.