നെല്ലറയിൽ കച്ചമുറുക്കി മൂന്ന് മുന്നണിയും
പാലക്കാട്: കടുത്തവേനലിൽ ചുട്ടുപൊള്ളിയ പാലക്കാടിന് ആശ്വാസമായി മഴയെത്തിയെങ്കിലും ജില്ലയിലെ രാഷ്ട്രീ യ കാലാവസ്ഥയിൽ മറ്റമൊന്നുമില്ല. ആകെയുള്ള 12 മണ്ഡലങ്ങളിൽ ക
ഴിഞ്ഞതവണ പത്തിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. ഇത്തവണയും ജില്ലയിലെ മേൽക്കൈ തുടരാനാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റ് അധികം ലഭിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയാകട്ടെ മലമ്പുഴയിലും പാലക്കാടും വിജയപ്രതീക്ഷയിലാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയും ഷോളയൂർ, അകത്തേത്തറ പഞ്ചായത്തിലും കാവിക്കൊടി പാറിച്ച ബി.ജെ.പി തന്നെയാവും പലമണ്ഡലങ്ങളിലും മുന്നണികളുടെ ജയപരാജയങ്ങൾ നിർണയിക്കുക.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഇടതുപക്ഷം സ്ഥാനാർത്ഥികളെ കളത്തിലിറക്കി പ്രചാരണം തുടങ്ങി. പാലക്കാട് ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയത്. നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിൽ ഒഴികെ ബാക്കിയെല്ലായിടത്തും സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുന്നുണ്ട്. ആലത്തൂരിൽ നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശിയും നെന്മാറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമനുമാണ് മത്സരിക്കുന്നത്. എം.ബി.രാജേഷ്(തൃത്താല ), പി.മമ്മിക്കുട്ടി (ഷൊർണൂർ), പി.പി.സുമോദ് (തരൂർ), കെ.ശാന്തകുമാരി (കോങ്ങാട്), കെ.പ്രേംകുമാർ (ഒറ്റപ്പാലം ), എ.പ്രഭാകരൻ(മലമ്പുഴ) എന്നിവരാണ് വീണ്ടും അതാത് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. എൽ.ഡി.എഫിൽ ഘടകക്ഷികൾ മത്സരിക്കുന്ന പട്ടാമ്പി, മണ്ണാർക്കാട്, ചിറ്റൂർ സീറ്റുകളിൽ യഥാക്രമം മുഹമ്മദ് മുഹ്സിൻ, മൻസിൽ ബക്കർ, മുരുകദാസ് എന്നിവരാണ് മത്സരിക്കുന്നത്.
ഗ്ലാമർ പോരാട്ടങ്ങൾ
മന്ത്രി മണ്ഡലമായ തൃത്താലയിൽ ഇത്തവണയും ഗ്ലാമർ പോരാട്ടമായിരിക്കും. മണ്ഡലം നിലനിറുത്താൻ എം.ബി.രാജേഷ് തന്നെയാണ് രംഗത്തിറങ്ങുന്നത്. വി.ടി.ബൽറാമാണ് യു.ഡി.എഫിനായി മത്സരിക്കുന്നത്. ഇരുവരും മണ്ഡലത്തിൽ സജീവമാണ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രിയ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലമാണ് പാലക്കാട് . നിലവിൽ ബി.ജെ.പി മാത്രമാണ് തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയിട്ടുള്ളത്. ശോഭാ സുരേന്ദ്രനാണ് മത്സരിക്കുന്നത്. രാഹുൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം പൊതുസമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് നീക്കം.
പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ത്തിന് അൽപ്പം ക്ഷീണമുണ്ടായെങ്കിലും ഭൂരിഭാഗം പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന്റെ കൈകളിലാണ്. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നെന്മാറ, ചിറ്റൂർ, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ് യു.ഡി.എഫിന്റെ വിജയ പ്രതീക്ഷ.