ആറൻമുളയിൽ അഭിമാനപ്പോരാട്ടം (പത്തനംതിട്ടയിലെ താരമണ്ഡലം)

Sunday 15 March 2026 11:35 PM IST

പത്തനംതിട്ട: ജില്ലയിൽ ഏറ്റവും തിളക്കമുള്ള മത്സരം ആറൻമുളയിലായിരിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഏറ്റവും കൂടുതൽ വിമർശനത്തിനിരയായ മന്ത്രി വീണാ ജോർജാണ് എൽ.ഡി. എഫ് സ്ഥാനാർത്ഥി. തുടർച്ചയായി രണ്ടുതവണ മത്സരിച്ച് വിജയിച്ച വീണ മൂന്നാമൂഴത്തിന് ഇറങ്ങുമ്പോൾ വെല്ലുവിളിയേറെയാണ്. ആരോഗ്യമേഖല തകർന്നുവെന്ന യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയുംആരോപണത്തെ പ്രതിരോധിക്കുന്ന എൽ.ഡി.എഫിന് വീണാജോർജിനെ മൂന്നാം തവണയും വിജയിപ്പിക്കേണ്ടത് അഭിമാനത്തിന്റെ പ്രശ്നമാണ്. വീണാജോർജിനെ ഏതുവിധേനയും തോൽപ്പിക്കാൻ കച്ചകെട്ടിയ യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം കലാപക്കൊടി ഉയർത്തി. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ആയിരിക്കുമെന്ന് ആദ്യസൂചന നൽകിയ കോൺഗ്രസ് നേതൃത്വം, പ്രാദേശിക എതിർപ്പുകൾ ഉയർന്നതോടെ ഉൾവലിഞ്ഞു. വരുത്തർ വേണ്ടെന്ന് പറയുന്ന ജില്ലാ നേതാക്കളെ അനുനയിപ്പിച്ച് അബിൻ വർക്കിയെത്തന്നെ രംഗത്തിറക്കാനാണ് നീക്കം. ഒാർത്തഡോക്സ് സഭയുടെ പിന്തുണയോടെ 2016ൽ വീണാജോർജിനെ രംഗത്തിറക്കിയ സി.പി.എമ്മിന് 2021ലും വീണയെ വിജയിപ്പിക്കാനായി. സഭയിലുള്ള അബിൻ വർക്കിയെ ഇത്തവണ രംഗത്തിറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് നീക്കം.

ആറൻമുളയിൽ ഇരുപത്തയ്യായിരത്തോളം ഒാർത്തഡോക്സ് വോട്ടുകളുണ്ട്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി വോട്ടുകൾ ചേർന്നാൽ ഒന്നര ലക്ഷം വരുമെങ്കിലും സഭയെ ചുറ്റിപ്പറ്റിയാണ് ഇരുമുന്നണികളുടെയും സ്ഥാനാർത്ഥി നിർണയം. മണ്ഡലത്തിലാകെ രണ്ട് ലക്ഷത്തിലേറെ വോട്ടർമാരാ‌ണുള്ളത്. ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലമായ ആറൻമുളയിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശോ എന്ന കാര്യത്തിൽ നാളെ വ്യക്തത വന്നേക്കും.

# ആറന്മുള : ആകെ വോട്ടർമാർ 2,13,732