യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; 19 ഇന്ത്യക്കാർ അറസ്റ്റിന്റെ വക്കിൽ, കൂടുതൽ പേർക്കെതിരെ നടപടി

Monday 16 March 2026 12:17 PM IST

ദുബായ്: പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചവർക്കെതിരെ നടപടിക്കൊരുങ്ങി യുഎഇ. 19 ഇന്ത്യക്കാരുൾപ്പടെ 35 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ ഉത്തരവിട്ടു. ഇവർ പ്രാദേശികസംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൃത്രിമ ദൃശ്യങ്ങളും വിവരണങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഇതിനായി വലിയ രീതിയിൽ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത് പൊതുജനങ്ങളിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്‌ടിക്കാൻ കാരണമായതിനെ തുടർന്നാണ് നടപടി.

മൂന്ന് വിഭാഗങ്ങളായാണ് കുറ്റംകൃത്യത്തിൽ ഉൾപ്പെട്ടവരെ തരംതിരിച്ചത്. ഇതിൽ കൃതൃമ വിവരങ്ങളുടെ നിർമ്മാണവും പ്രചരണവും ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുന്നതും ഉൾപ്പെടുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പ്ലാറ്റ‌്ഫോമുകൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും തെറ്റായ വിവരങ്ങൾ കൈമാറുന്നവർ‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസ്‌ വ്യക്തമാക്കി. അത്തരം ദൃശ്യങ്ങൾ പ്രതിരോധ ശേഷികൾ തുറന്നുകാട്ടുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശത്രുതാപരമായ വിവരണങ്ങൾ അനുവദിക്കുന്നതിനും സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളുടെ വികാരങ്ങളെപ്പോലും അത്തരം വിവരണങ്ങളിലൂടെ മുറിപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച, 10 പ്രതികളെ ചോദ്യം ചെയ്തതിനുശേഷം പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ചതായും അവരെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടതായും യുഎഇ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് നിയമപ്രകാരം കുറഞ്ഞത് ഒരുവർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ ലഭിക്കുന്നത്