ആലുവ മാർക്കറ്റ് സമുച്ചയം : എങ്ങുമെത്താതെ 50 കോടിയുടെ പദ്ധതി
ആലുവ: കേന്ദ്ര സർക്കാർ അനുവദിച്ച 30 കോടി ഉൾപ്പെടെ 50 കോടി രൂപയുടെ ആലുവ മാർക്കറ്റ് സമുച്ചയ പദ്ധതി എങ്ങുമെത്തിയില്ല. 11 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ മേയ് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് കല്ലിട്ടത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമ്മാണ കരാർ ലഭിച്ചത്. നിലവിൽ പൈലിംഗ് ജോലികൾ പോലും പൂർത്തിയായിട്ടില്ല. പൈലിംഗിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് ഇതുവരെ നഗരസഭ നീക്കാത്തതാണ് നിർമ്മാണം മന്ദഗതിയിലാകാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ഈ നില തുടർന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നാണ് ആശങ്ക.
പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാനായി നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് 12 വർഷത്തിന് ശേഷമാണ് പുതിയ കെട്ടിടത്തിന് കല്ലിട്ടത്
ബി.ജെ.പി ഭാരവാഹികൾ നിവേദനം നൽകി: ഇടപെടുമെന്ന് മന്ത്രി
കേന്ദ്ര സർക്കാരിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന ആലുവ മാർക്കറ്റ് സമുച്ചയം നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ബി.ജെ.പി ഭാരവാഹികൾ അറിയിച്ചു. ആലുവ മണ്ഡലം പ്രസിഡന്റ് എം.യു.ഗോപുകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുമ്പടന്ന, എ.എസ്.സലിമോൻ എന്നിവരുടെ നേതൃത്വത്തിൽ പറവൂരിൽ നടന്ന മെഗാ അദാലത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
ആകെ പദ്ധതി ചെലവ്: 50 കോടി
കേന്ദ്ര ഫിഷറീസ് വകുപ്പ്: 30 കോടി
സംസ്ഥാന സർക്കാർ: 20 കോടി
നിർമ്മാണ കാലയളവ്: 11 മാസം
മുഖ്യമന്ത്രി കല്ലിട്ടത്: 2025 മേയ് 27