വടാട്ടുപാറയിൽ പൊരിഞ്ഞ അടി നാണക്കേടിൽ വലഞ്ഞ് യു.ഡി.എഫ്

Tuesday 17 March 2026 1:04 AM IST
ഏറ്റുമുട്ടൽ യു.ഡി.എഫിന് നാണക്കേടായി

കോതമംഗലം: വടാട്ടുപാറയിൽ ഞായറാഴ്ച വൈകുന്നേരം കോൺഗ്രസ് - കേരളാ കോൺഗ്രസ് (ജോസഫ്) പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ യു.ഡി.എഫിന് നാണക്കേടായി. സംഘർഷത്തിൽ പരിക്കേറ്റ കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി കാരാഞ്ചേരി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സനീഷ് മാത്യു എന്നിവർ ചികിത്സ തേടി. സംഭവത്തിൽ കുട്ടമ്പുഴ പൊലീസ് കേസെടുത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനിരിക്കെ പൊതുറോഡിലായിരുന്നു ഏറ്റുമുട്ടൽ. മുൻപ് കോൺഗ്രസ് വിട്ട് കേരളാ കോൺഗ്രസിൽ ചേർന്ന ജോബി കാരാഞ്ചേരി, ജയിംസ് കോറമ്പേൽ എന്നിവരെയടക്കം പാർട്ടി ഭാരവാഹികളാക്കിയതിലുള്ള കോൺഗ്രസ് പ്രവർത്തകരുടെ അമർഷമാണ് സംഘർഷത്തിൽ കലാശിച്ചത്. കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിലെ അസ്വാരസ്യങ്ങളും സംഘർഷത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.

അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്ത കേരളാ കോൺഗ്രസ് പ്രവർത്തക കൺവൻഷന് പിന്നാലെയായിരുന്നു സംഭവം. ഷിബു തെക്കുംപുറം, എ.ടി. പൗലോസ്, ബാബു പോൾ, ജോമി തെക്കേക്കര തുടങ്ങിയവർ പങ്കെടുത്ത കൺവെൻഷൻ നടന്ന ഓഡിറ്റോറിയത്തിന് അര കിലോമീറ്റർ അകലെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന് കൺവെൻഷനുമായി ബന്ധമില്ലെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ഷിബു തെക്കുംപുറത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ഊർജ്ജിതമാക്കാനിരിക്കെ ഉണ്ടായ തർക്കം മുന്നണിക്ക് തിരിച്ചടിയായി. പ്രാദേശിക പ്രശ്നം വിവാദമായതോടെ ഇരുപാർട്ടി നേതാക്കളും ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചു. അതേസമയം, വിഷയം എൽ.ഡി.എഫ് സംസ്ഥാനതലത്തിൽ പ്രചാരണായുധമാക്കുകയാണ്.