ദേവസ്വം ബോർഡിന് ലക്ഷങ്ങളുടെ നഷ്ടം, അയ്യപ്പന്റെ അരിയും നശിച്ചു

Tuesday 17 March 2026 12:52 AM IST

ശബരിമല : അയ്യപ്പസ്വാമിക്ക് ഇരുമുടിക്കെട്ടിലാക്കി തീർത്ഥാടകർ സമർപ്പിച്ച ടൺ കണക്കിന് അരി പുഴു അരിച്ചും എലി തിന്നും മഴ നനഞ്ഞും നശിക്കുന്നു.

മാളികപ്പുറം മേൽശാന്തി മഠത്തിന് പിന്നിലായി ചാക്കിൽ കെട്ടിയും കുമ്പാരം കൂട്ടിയുമിട്ടിരിക്കുന്ന അരി 2024 - 25 തീർത്ഥാടന കാലത്ത് ലഭ്യമായതാണ്.

മഴയിൽ അരി നനഞ്ഞ് കുതിർന്നതോടെ രൂക്ഷമായ ദുർഗന്ധവുമുണ്ട്. സന്നിധാനത്തും മാളികപ്പുറത്തും വെള്ളയിലും ലഭിക്കുന്ന അരി സമയബന്ധിതമായി നീക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിരുന്നു. ഒരു കിലോ അരിക്ക് കൂടുതൽ തുക ക്വോട്ട് ചെയ്യുന്നവർക്കാണ് ടെൻഡർ ലഭിക്കുക. 2024 - 25 തീർത്ഥാടനകാലത്ത് കിലോയ്ക്ക് 22.50രൂപയ്ക്ക് കരാർ ഉറപ്പിച്ച അരിയാണ് നീക്കംചെയ്യാതെ നശിക്കുന്നത്.

എന്നാൽ കഴിഞ്ഞ തീർത്ഥാടനകാലത്തിന്റെ തുടക്കത്തിൽ അരി എടുക്കാനായി എക്സിക്യൂട്ടീവ് ഓഫീസർക്ക് കരാറുകാരൻ കത്തുനൽകിയിരുന്നു. വിജിലൻസിന്റെ റിപ്പോർട്ട് ഉള്ളതിനാൽ പരിശോധന നടത്താതെ നൽകാൻ കഴിയില്ലെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്.

തടസമായത് അരിയിലെ പണം

ഇരുമുടിക്കെട്ടിൽ എത്തിക്കുന്ന പൂജാസാധനങ്ങളും അരിയും തരംതിരിക്കുന്നത് ദേവസ്വം ബോർഡിന്റെ പലവക ജീവനക്കാരാണ്. ഇവർ തരംതിരിച്ച അരിയിൽ പണമുണ്ടെന്ന് ദേവസ്വം വിജിലൻസ് സംശയം പ്രകടിപ്പിച്ചതോടെ അരി ചാക്കുകൾ മാളികപ്പുറത്തെ താൽക്കാലിക ഷെഡിലേക്ക് മാറ്റുകയായിരുന്നു. വിജിലൻസിന്റെ സന്നിദ്ധ്യത്തിൽ ഇത് വീണ്ടും പരിശോധിച്ച് കരാറുകാരന് കൈമാറാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതാണ് അരി നശിക്കാൻ കാരണമായത്. അരിയുടെ കൃത്യമായ അളവും രേഖപ്പെടുത്തിയിട്ടില്ല.

അരി രണ്ടിടങ്ങളിൽ

ശബരിമലയിൽ അരി സൂക്ഷിക്കുന്നത് രണ്ട് ഇടങ്ങളിൽ. സന്നിധാനം അരവണ പ്ലാന്റിന് സമീപമുള്ള വെള്ളയിൽ എന്നറിയപ്പെടുന്ന കെട്ടിടത്തിലും മാളികപ്പുറം ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള ദേവസ്വം ഓഫീസ് കെട്ടിടത്തിനുള്ളിലും പുറത്തെ ഷെഡിലുമായി.

അരി പൂർണമായും ഉപയോഗശൂന്യമായ നിലയിലാണ്.

നശിച്ച അരി ഏറ്റെടുക്കില്ല.

കരാറുകാരൻ

അരിയുടെ ലേല തുക (കിലോയ്ക്ക്)

2024 - 25 തീർത്ഥാടന കാലത്ത് : 20.50 രൂപ ‌

2025-26 തീർത്ഥാടന കാലത്ത് :

വെള്ളയിൽ : 25.76

മാളികപ്പുറം : 22.25