ബി.ജെ.പി കേരളത്തിലും നിർണ്ണായക ശക്തിയാകും: ശോഭ കരന്ദലാജെ
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നിർണ്ണായക ശക്തിയാകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സഹ ചുമതല വഹിക്കുന്ന കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദലാജെ പറഞ്ഞു. എൻ.ഡി.എ മഞ്ചേശ്വരം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൈവളികെ പഞ്ചായത്തിലെ സോങ്കല്ലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിലെ കോടിക്കണക്കിന് സാധാരണക്കാരെ ഓർത്ത് മോദി സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റിയെങ്കിലും നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണമായിരുന്നുവെന്ന് അവർ പറഞ്ഞു. ആയുഷ്മാൻ ഭാരത് വയോജന ഉൾപ്പെടെയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മംഗളൂരു നോർത്ത് എം.എൽ.എ ഡോ. ഭരത് ഷെട്ടി, കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി സുധാമാ ഗോസാഡ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് ചന്ദ്ര ഭണ്ഡാരി, വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, മേഖല വൈസ് പ്രസിഡന്റും എൻ.ഡി.എ കൺവീനറുമായ വിജയ് കുമാർ റൈ, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, മണികണ്ഠ റൈ, മുരളീധര യാദവ്, എം. ബൽരാജ്, ജില്ലാ സെക്രട്ടറി എൻ. മധു, ലോകേഷ് നോണ്ട, എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. കയ്യാർ, കുമ്പള മണ്ഡലം പ്രസിഡന്റ് സുനിൽ അനന്തപുരം, ജനറൽ സെക്രട്ടറിമാരായ വസന്ത മയ്യ, കെ.പി അനിൽകുമാർ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദർശ്, ജനറൽ സെക്രട്ടറിമാരായ കെ.വി ഭട്ട്, യതിരാജ് ഷെട്ടി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പി വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗം ഹരിശ്ചന്ദ്ര മഞ്ചേശ്വര എന്നിവർ സംബന്ധിച്ചു.
ഏക വികസനം ദേശീയ പാത കെ. സുരേന്ദ്രൻ
കാസർകോട് : ജില്ലയിലുള്ള ഏക വികസനം ദേശീയപാത ആറുവരിയായതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ പോലും യു.ഡി.എഫ് - എൽ.ഡി.എഫ് എം.എൽ.എമാർ വിവേചനം കാട്ടിയെന്നും കന്നഡ ഭാഷാ ന്യൂനപക്ഷത്തെ പൂർണമായും വഞ്ചിച്ചുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.