സമുദായ നേതാക്കളെ കണ്ട് ജി.സുധാകരൻ
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരൻ സാമുദായിക നേതാക്കളെ കണ്ട് പിന്തുണ തേടി. കണിച്ചുകുളങ്ങരയിലെ വസതിയിൽ ഇന്നലെ രാവിലെയെത്തി വെള്ളാപ്പള്ളി നടേശനുമായും വൈകിട്ട് പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും കൂടിക്കാഴ്ച്ച നടത്തി.
വെള്ളാപ്പള്ളിയുമായി ഇരുപത് മിനിട്ടോളം സംസാരിച്ചു. ഭാര്യ പ്രീതി നടേശനെയും കണ്ടു. തന്നോട് പിന്തുണ തേടിയില്ലെന്നും മത്സരിക്കുന്നുണ്ട് എന്ന് മാത്രമാണ് അറിയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട് അമ്പലപ്പുഴയിൽ മാത്രമല്ല, ആകെയാണ്. സ്ഥാനാർത്ഥികളെ എല്ലാം നിർണയിക്കട്ടെ എന്നിട്ട് പിന്തുണ സംബന്ധിച്ച് മറുപടി പറയാം. സുധാകരൻ ജനകീയനാണ്. സത്യസന്ധനായ മന്ത്രിയാണെന്ന് തെളിയിച്ചയാളാണ്. പൊളിറ്റിക്കൽ ക്രിമിനൽ എന്നതൊക്കെ ഓരോരുത്തരുടെയും ഭാഷയാണ്. അതൊക്കെ തെറ്റോ ശരിയോ എന്ന് കേൾക്കുന്നവർ വിലയിരുത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സൗഹൃദ കൂടിക്കാഴ്ചകളെന്നാണ് ജി.സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. യു.ഡി.എഫ് പിന്തുണ ലഭിച്ചെന്ന കാര്യത്തിൽ സുധാകരൻ പ്രതികരിച്ചില്ല.