'ടി കെ ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാനാകില്ലെന്ന്'; സിപിഎമ്മിൽ നിന്ന് പുറത്താക്കി
കണ്ണൂർ: ഒമ്പതു വർഷമായി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന ടി കെ ഗോവിന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. വാർത്താസമ്മേളനത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിവിട്ട ടി കെ ഗോവിന്ദന്റെ ആരോപണങ്ങളിൽ അദ്ദേഹം പ്രതികരിക്കുകയും ചെയ്‌തു. എം വി ജയരാജനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
'പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതാണ്. സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വമല്ല. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പി കെ ശ്യാമളയ്‌ക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടി കെ ഗോവിന്ദന്റെ പേര് നിർദേശിച്ചത് ടി കെ ഗോവിന്ദൻ തന്നെയാണ്. പാർട്ടി വിരുദ്ധ നടപടിയാണിത്. ടി കെ ഗോവിന്ദന് പാർലമെന്ററി ദുരയാണ്. ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാനാകില്ല. അദ്ദേഹം യുഡിഎഫിന്റെ ചട്ടുകമായി മാറി. ടി കെ ഗോവിന്ദന് അധികാരത്തോട് വല്ലാത്ത ഭ്രമമാണ് ' - കെ കെ രാഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു.
എം വി ജയരാജൻ ഹാപ്പിനസ് ഫെസ്റ്റ് കണക്ക് വിശദീകരിച്ചു. കണക്ക് പാർട്ടിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. വേടന്റെ അഭിമാനകരമായ പരിപാടിയാണ് നടന്നത്. ആന്തൂർ സാജന്റെ മരണത്തിൽ പി കെ ശ്യാമളയ്‌ക്ക് പങ്കില്ലെന്നും കുടുംബത്തിന്റെ വികാരം ഉൾക്കൊണ്ടാണ് അന്വേഷണം നടത്തിയതെന്നും എം വി ജയരാജൻ വ്യക്തമാക്കി. സാജന്റെ സംരംഭത്തിന് എല്ലാ പിന്തുണയും സർക്കാർ നൽകി. കണവെൻഷൻ സെന്ററിന്റെ ന്യൂനതകൾ ഉയർത്തിയത് ഉദ്യാഗസ്ഥരാണ്. ഇതിൽ ചിലത് പരിഹരിച്ചതോടെ അനുമതി നൽകിയെന്നും ജയരാജൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെയാണ് ടി കെ ഗോവിന്ദൻ രംഗത്തെത്തിയത്. പാർട്ടിയിൽ എതിർപ്പുകൾ ഉയർന്നിട്ടും അത് വകവയ്‌ക്കാതെ ശ്യാമളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുവെന്നും ഈ തീരുമാനം ആസൂത്രിതമാണെന്നുമാണ് ടി കെ ഗോവിന്ദൻ ആരോപിച്ചത്. ഇതിന് പിന്നാലെ അദ്ദേഹം പാർട്ടി വിടാനും തീരുമാനിച്ചു.