തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

Tuesday 17 March 2026 2:29 PM IST

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹെെക്കോടതി തള്ളി. മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേട്ട് കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചത്.

ഇതിനെതിരെ നൽകിയ അപ്പീലിൽ കുറ്റക്കാരനായി കണ്ടെത്തിയത് മരവിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനായി കണ്ടെത്തിയതോടെ എംഎൽഎ അല്ലാതായതും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഈ തിരഞ്ഞെടുപ്പിൽ ആന്റണി രാജുവിന് മത്സരിക്കാൻ കഴിയില്ല. മയക്കുമരുന്ന് കേസിൽ ആന്റണി രാജുവും വിദേശപൗരന്റെ അഭിഭാഷകനായിരുന്നു.

ഓസ്ട്രേലിയൻ പൗരനെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ഇതിൽ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. രണ്ടാം പ്രതിയാണ് ആന്റണി രാജു.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.

വഞ്ചിയൂര്‍ കോടതി പ്രതിയെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍,​ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെയാണ് സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി രക്ഷപ്പെട്ട വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തിയത്. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു.

തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പൊലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്ന് തൊണ്ടിമുതല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തി. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.