ചുക്കിന് വില ഉയർന്നു; ഇഞ്ചി വിളവെടുപ്പ് ആരംഭിച്ചു
വടക്കഞ്ചേരി: വടക്കഞ്ചേരി, നെന്മാറ പ്രദേശങ്ങളായ തിരുവഴിയാട്, പാളിയമംഗലം, മരുതഞ്ചേരി, കരിമ്പാറ മംഗല ഡാം മേഖലകളിലെ ഇഞ്ചി പാടങ്ങളിൽ ഇക്കുറി പതിവിലും നേരത്തെ വിളവെടുപ്പ് ആരംഭിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും വില കൂടിനിൽക്കുന്നത് കർഷകർക്ക് ആശ്വാസമായി. വിപണിയിൽ ചുക്കിന് കിലോയ്ക്ക് 250-270 രൂപയും പച്ച ഇഞ്ചിക്ക് 45-50 രൂപയും ലഭിക്കുന്നുണ്ട്. മാർക്കറ്റിലേക്കുള്ള പച്ച ഇഞ്ചിയുടെ നീക്കം കുറവായിരിക്കെ, ഏകദേശം 90 ശതമാനം ഇഞ്ചിയും ചുക്ക് ആക്കി വിപണനം ചെയ്യുന്നതാണ് പതിവ്. അതേസമയം രോഗബാധയും കീടാക്രമണവും മൂലം ഉൽപാദനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കർഷകനായ കുറുമ്പൂർ എ.ഷാഹുൽ പറഞ്ഞു. ഏക്കറിന് 45,000 മുതൽ 50,000 രൂപ വരെ പാട്ടത്തിനു ഭൂമി എടുത്താണ് കർഷകർ ഇഞ്ചി കൃഷി നടത്തുന്നത്. പാടങ്ങളിലേക്ക് വ്യാപാരികൾ വാഹനങ്ങളുമായി എത്തി ഇഞ്ചിയും ചുക്കും വാങ്ങുന്നത് കർഷകർക്ക് സൗകര്യമായി. കൊച്ചി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളാണ് പ്രധാന ഇഞ്ചി,ചുക്ക് വിപണന കേന്ദ്രങ്ങൾ. 60 കിലോഗ്രാം പച്ച ഇഞ്ചി ഉണക്കിയാൽ ശരാശരി 13 മുതൽ 18 കിലോ വരെ ചുക്ക് ലഭിക്കുമെന്ന് കർഷകർ പറയുന്നു. ഒരു ചാക്ക് ഇഞ്ചി തൊലി കളയുന്നതിന് 110 രൂപ കരാറിൽ തൊഴിലാളികൾ ചെയ്യുന്നുണ്ട്. തൊലി ചുരണ്ടി ഒരാഴ്ചയോളം തുടർച്ചയായി ഉണക്കിയ ശേഷമാണ് ഇഞ്ചി ചുക്ക് ആയി മാറുന്നത്.10 ശതമാനം ജലാംശം നിലനിർത്തി ഉണക്കിയ ചുക്കിനാണ് വിപണിയിൽ കൂടുതൽ വില ലഭിക്കുന്നത്. മൂന്ന് ഏക്കറിൽ ഇഞ്ചി കൃഷി ചെയ്താലും രോഗബാധയും കീടാക്രമണവും മൂലം അര ഏക്കർ മുതൽ ഒരു ഏക്കർ വരെ വിളവ് നഷ്ടപ്പെടുന്നതായി കർഷകർ പറയുന്നു.