'തങ്ങൾക്കെതിരെ, പാർട്ടിയെ മുൾമുനയിൽ നിർത്തിയയാളാണ്', ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ ലീഗിൽ പ്രതിഷേധം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ളീം ലീഗിന്റെ 25 അംഗ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വം പുറത്തിറക്കിയത് ഇന്ന് വൈകുന്നേരമാണ്. രണ്ട് വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചത്. പേരാമ്പ്രയിൽ നിന്ന് ഫാത്തിമ തഹ്‌ലിയയും കൂത്തുപറമ്പിൽ നിന്ന് ജയന്തിരാജനും ജനവിധി തേടുമെന്നാണ് ലിസ്റ്റിലുള്ളത്. ഇതിനെതിരെ ലീഗിനുള്ളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. മുതിർന്ന വനിതാ നേതാവ് നൂർബീന റഷീദാണ് ഇരുവർക്കുമെതിരെ പ്രതിഷേധിച്ചത്.
വനിതാ ലീഗിനെ സ്ഥാനാർത്ഥി നിർണയത്തിൽ പാടേ അവഗണിച്ചു എന്ന് നൂർബീന പറഞ്ഞു.'ഫാത്തിമ തഹലിയയുടെ ക്വാളിഫിക്കേഷൻ പറഞ്ഞാൽ പാണക്കാട് തങ്ങൾക്കെതിരെ, പാർട്ടിയെ സമൂഹമദ്ധ്യത്തിൽ മുൾമുനയിൽ നിർത്തിയ വ്യക്തിയാണ്. അതാണ് യോഗ്യതയെങ്കിൽ വളർന്നുവരുന്ന തലമുറയെല്ലാം അത് മനസിലാക്കട്ടെ. ഞങ്ങൾ,പഴയ വനിതാ ലീഗിന്റെ ആളുകൾ വളരെ അച്ചടക്കത്തോടെ പ്രവർത്തിച്ച പാരമ്പര്യം ആയിരുന്നു. അച്ചടക്കം വേണ്ട എന്ന സന്ദേശമാണെങ്കിൽ ആയിക്കോട്ടെ. ഇത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണ്. പാണക്കാട് സയിദ് സാദിഖലി തങ്ങളെയും പാർട്ടി പ്രസ്ഥാനത്തെയും കുറേനാൾ മുൾമുനയിൽ നിർത്തി വിലപേശി വീണ്ടും അധികാര സ്ഥാനത്ത് വന്നവരാണ് സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉൾക്കൊണ്ടവർ. ഇനി അങ്ങനെയെങ്കിൽ എല്ലാവരും അങ്ങനെ ചെയ്യട്ടെ.' നൂർബിന വ്യക്തമാക്കി.