 രാജ്യസഭാ തിരഞ്ഞെടുപ്പ് -- റിസോർട്ടിൽ ഒളിപ്പിച്ചിട്ടും കോൺ. വോട്ട് ബി.ജെ.പിക്ക്

Wednesday 18 March 2026 12:00 AM IST

ന്യൂഡൽഹി: കുതിരക്കച്ചവടം തടയാൻ റിസോർട്ടിൽ ഒളിപ്പിച്ച 37 എം.എൽ.എമാരിൽ നാലുപേർ ബി.ജെ.പി സ്വതന്ത്രന് ക്രോസ് വോട്ട് ചെയ്‌തെങ്കിലും ഹരിയാനാ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആശ്വാസ ജയം. രണ്ട് സീറ്റുകളിലൊന്നിൽ ബി.ജെ.പിയും ജയിച്ചു. തർക്കത്തെ തുടർന്ന് തടസപ്പെട്ട വോട്ടെണ്ണൽ തിങ്കളാഴ്‌ച അർദ്ധരാത്രി കഴിഞ്ഞാണ് പൂർത്തിയാത്.

ജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി സഞ്ജയ് ഭാട്ടിയ 39 ഒന്നാം മുൻഗണന വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗധ് 28 ഒന്നാം മുൻഗണന വോട്ടുകളും നേടി. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്രൻ സതീഷ് നന്ദലിന് 16 ഒന്നാം മുൻഗണന വോട്ടുകൾ ലഭിച്ചു. 90 അംഗ സഭയിൽ രണ്ട് ഐ.എൻ.എൽ.ഡി എം.എൽ.എമാർ വോട്ടു ചെയ്‌തില്ല. പോൾ ചെയ്‌ത 88ൽ കോൺഗ്രസിന്റെ നാലും ബി.ജെ.പിയുടെ ഒന്നും അസാധുവായി.

സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ബി.ജെ.പി തന്ത്രങ്ങൾ മെനയുമെന്ന് മനസിലാക്കി 37 കോൺഗ്രസ് എം.എൽ.എമാരെ സിംലയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. വോട്ടെടുപ്പിന് തൊട്ടു മുൻപാണ് അവരെ കൊണ്ടുവന്നത്. ഹരിയനയ്‌ക്കൊപ്പം രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലും കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി സ്വതന്ത്രന് ക്രോസ് വോട്ട് ചെയ്‌തിരുന്നു. ബിഹാറിൽ മൂന്ന് എം.എൽ.എമാർ വോട്ടു ചെയ്യാതെ മുങ്ങി.