ബ്രഹ്മഗിരി ഓഫീസിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ ശ്രമം

Wednesday 18 March 2026 12:44 AM IST

സുൽത്താൻ ബത്തേരി: നിക്ഷേപിച്ച പണം ലഭിച്ചില്ലെന്നാരോപിച്ച് പാതിരിപ്പാലത്തെ ബ്രഹ്മഗിരി ഓഫീസിന് മുന്നിൽ കൽപ്പറ്റ സ്വദേശിയുടെ ആത്മഹത്യാശ്രമം.സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മാട്ടിൽ നൗഷാദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കന്നാസിൽ ഇന്ധനം കൈവശം വെച്ച് ഓഫീസിന് മുന്നിലെത്തി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.മീനങ്ങാടി സ്റ്റേഷനിലെ എസ്.ഐ മിഥുൻ ദേവദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.ഏറെ നേരം സംസാരിച്ച് നൗഷാദിനെ ശാന്തനാക്കാൻ ശ്രമിച്ച പൊലീസ്, അവസാനം അദ്ദേഹത്തിന്റെ കൈയിൽ നിന്നുള്ള ഇന്ധനം ബലമായി പിടിച്ചെടുത്താണ് ആത്മഹത്യശ്രമം വിഫലമാക്കി.

നൗഷാദിന്റെ ആരോപണപ്രകാരം രണ്ടുഘട്ടങ്ങളിലായി 16 ലക്ഷം രൂപയാണ് ബ്രഹ്മഗിരി സ്ഥാപനത്തിൽ നിക്ഷേപിച്ചത്.ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സമയത്ത് 14 ലക്ഷം രൂപയും പിന്നീട് 2 ലക്ഷം രൂപയും നൽകി.എന്നാൽ ഇതുവരെ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം, 2 ലക്ഷം രൂപയുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ താൻ നിയമപ്രശ്നങ്ങൾ നേരിട്ടതായും ജയിലിൽ കഴിയേണ്ടി വന്നതായും നൗഷാദ് ആരോപിച്ചു.നൗഷാദ് ഉൾപ്പെടെ മുഴുവൻ പേരുടെയും പണം സമയബന്ധിതമായി തിരിച്ച് നൽകുമെന്ന് ബ്രഹ്മഗിരി ഡയറക്ടറും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സുരേഷ് താളൂർ പറഞ്ഞു.