ട്രെയിൻ സർവീസുകൾ പലതും മുടങ്ങും, ചിലതിൽ സമയമാറ്റം; മാർച്ച് 26വരെ യാത്രക്കാർ കരുതിയിരിക്കണം

Wednesday 18 March 2026 2:42 PM IST

കൊച്ചി: എറണാകുളം ജംഗ്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചതിനാൽ മാർച്ച് 26വരെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണമേ‌ർപ്പെടുത്തി. ട്രെയിനിന്റെ വാതിലുകളും പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ഉയര വ്യത്യാസം അപകടസാദ്ധ്യത സൃഷ്‌ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ആദ്യഘട്ടത്തിൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് നിർമാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26വരെ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലണ് പുനഃക്രമീകരിച്ചിരിക്കുന്നത്. കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്‌സ്‌പ്രസും ഉൾപ്പെടെ ആറ് ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി.

രാവിലെ ആറ് മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി ഇനി 26 വരെ 6.22ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്‌പ്രസ് ഈ കാലയളവിൽ കോട്ടയം വരെ മാത്രമാകും സർവീസ് നടത്തുക. എറണാകുളം - പാലക്കാട് മെമു (66610) എറണാകുളത്ത് നിന്ന് ഉച്ചയ്‌ക്ക് 2.45ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, 26വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

എറണാകുളം - ആലുവ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന സർവീസ് ഉണ്ടാകില്ല. ഗുരുവായൂർ- എറണാകുളം പാസഞ്ചർ (56317) 26 വരെ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെ മാത്രമാകും ഓടുക. എംജിആർ ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ അരമണിക്കൂർ വൈകിയാണ് ഓടുക.

പ്ലാറ്റ്‌ഫോം രണ്ടിന്റെ പണികൾ പൂർത്തിയായതിന് ശേഷം മൂന്ന്, നാല്, അഞ്ച് പ്ലാറ്റ്‌ഫോമുകളിലും ഉയരം കൂട്ടും. നാല് വർഷം മുമ്പ് കനത്ത മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുന്ന പ്രശ്‌നം പരിഹരിക്കാൻ ട്രാക്കുകൾ ഉയർത്തിയിരുന്നു. ഇതോടെയാണ് പ്ലാറ്റ്‌ഫോമുകളുടെ ഉയരം കുറഞ്ഞത്. ഇതുമൂലം പ്രായമായവർക്കും സ്‌ത്രീകൾക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമുണ്ടായി. ഏകദേശം രണ്ട് കോടി രൂപ ചെലവിട്ടാണ് പ്ലാറ്റ്‌ഫോമുകളുടെ ഉയരം 20 മുതൽ 50 സെന്റിമീറ്റർ വരെ ഉയർത്തുന്നത്.

മുൻകൂട്ടി വിവരം ലഭിക്കാതെയെത്തിയ യാത്രക്കാർക്ക് സർവീസ് മാറ്റം ബുദ്ധിമുട്ട് സൃഷ്‌ടിച്ചിട്ടുണ്ട്. കണ്ണൂർ ഇന്റർസിറ്റി ആലുവയിൽ നിന്ന് ആരംഭിച്ചതിലും പരാതി ഉയർന്നു. എന്നാൽ, റിസർവേഷൻ ചെയ്‌ത യാത്രക്കാരെയും മാദ്ധ്യമങ്ങളെയും മുൻകൂട്ടി അറിയിച്ചതായാണ് റെയിൽവേയുടെ വിശദീകരണം.