ടൂർ പോയ യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പരാതിയുമായി കുടുംബം
നെല്ലിയാമ്പതി: സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി. അരിമ്പൂർ ഉദയനഗർ റോഡിൽ മാളോക്കാരൻ ജെയിംസാണ് (ജെയ്മി-46) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കാഞ്ഞാണി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ്. ബസ് ജീവനക്കാരനായ സുഹൃത്തിന് കേരള ഭാഗ്യക്കുറിയടിച്ചതിന്റെ ആഘോഷമായിട്ടാണ് ജനുവരി 25ന് ഒമ്പതംഗ സംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. പിന്നീട് രാത്രി എട്ടുമണിയോടെ ജെയിംസ് വീണ് പരിക്കേറ്റ് ആശുപത്രിയിലാണെന്ന് സംഘത്തിലെ ഒരാൾ ജെയിംസിന്റെ ഭാര്യ റിജീഷയെ വിളിച്ചുപറഞ്ഞു. ആറുദിവസം തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു ജെയിംസ്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. തുടർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇടയ്ക്കിടെ തൊണ്ടയിലും ശ്വാസനാളത്തിലും വരുന്ന കഫം വീട്ടുകാർ യന്ത്രസഹായത്തോടെ വലിച്ചുകളയുന്നുണ്ട്. വിമുക്തഭടൻ പരേതനായ പോളിന്റെയും ലീലയുടെയും മകനാണ് ജെയിംസ്. യാത്രാസംഘത്തിലെ രണ്ടുപേർ ജീപ്പിൽ വച്ച് വാക്കേറ്റമുണ്ടായതിനെത്തുടർന്ന് മടങ്ങിപ്പോയിരുന്നു. ജെയിംസിനുണ്ടായ അപകടത്തെപ്പറ്റി കൂടെയുണ്ടായിരുന്നവർ വ്യത്യസ്ത കാര്യങ്ങളാണ് പറഞ്ഞത്. പാറയിൽ തലയിടിച്ച് വീണു എന്നും മറ്റൊരാൾ പാറക്കെട്ടിലേക്ക് വീണു എന്നും പറഞ്ഞു. മറ്റൊരു സുഹൃത്ത് പറഞ്ഞത് നിറുത്തിയിട്ടിരുന്ന വണ്ടിയിൽ നിന്ന് റോഡിലേക്ക് വീണെന്നാണ്. ഇതോടെ വീട്ടുകാർ നെല്ലിയാമ്പതിയിലെ പാടഗിരി പൊലീസ് സ്റ്റേഷനിലും തൃശൂർ റൂറൽ പൊലീസ് സൂപ്രണ്ടിനും പരാതി നൽകുകയായിരുന്നു. പാടഗിരി സ്റ്റേഷനിലെ പൊലീസുകാർ കഴിഞ്ഞ ദിവസം അരിമ്പൂരിൽ എത്തിയിരുന്നു. ഇവർ കാഞ്ഞാണി മേഖലയിലെ ബസ് തൊഴിലാളി സഹായസമിതി ഓഫീസിലെത്തി മൂന്നുപേരുടെ മൊഴിയെടുത്തു. യാത്ര പോകാനായി ഉപയോഗിച്ച ജീപ്പ് നെല്ലിയാമ്പതിയിലേക്ക് എത്തിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടതായി ജെയിംസിന്റെ സഹോദരൻ ജോൺസൺ പറഞ്ഞു.