അതിവേഗം തിരഞ്ഞെടുപ്പ്; അതിവേഗ പ്രചാരണത്തിന് മുന്നണികൾ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ പ്രചാരണത്തിന് വേണ്ടത്ര സമയമില്ലാത്തത് സ്ഥാനാർത്ഥികൾക്ക് ആശങ്കയുയർത്തുന്നു. കൺവെൻഷനുകൾ ചുരുക്കി പരമാവധി വോട്ടർമാരെ കാണാനുളള തയ്യാറെടുപ്പിലാണ് സ്ഥാനാർത്ഥികളും അണികളും. നേരത്തെയുള്ള തിരഞ്ഞെടുപ്പിലെല്ലാം പഞ്ചായത്ത് കൺവെൻഷൻ, വാർഡ് കൺവെൻഷൻ, ബൂത്ത് കൺവെൻഷൻ നടത്താൻ ആവശ്യത്തിന് സമയമുണ്ടായിരുന്നു. ഇതിന് ശേഷം സ്വീകരണ പരിപാടികൾ നടത്താനും സമയമുണ്ടായിരുന്നു. എന്നാൽ ഇത്തവണ എല്ലാം വളരെ വേഗത്തിൽ നടത്തേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. ചുവരെഴുത്തുകളും ഡിജിറ്റൽ പരസ്യങ്ങളും ബാനറുകളും ജില്ലയിൽ ഉയരാൻ തുടങ്ങിയിട്ടുണ്ട്.
കൺവെൻഷൻ ചുരുക്കും; എൽ.ഡി.എഫ്
21, 22 തിയ്യതികളിൽ എൽ.ഡി.എഫിന്റെ മണ്ഡലം കൺവെൻഷൻ നടത്താനാണ് തീരുമാനമായിരിക്കുന്നത്. 23, 24 തിയ്യതികളിൽ പഞ്ചായത്ത് തല കൺവെൻഷൻ നടക്കും. 25, 26, 27 തിയ്യതികളിൽ ബൂത്ത് കൺവെൻഷനും നടക്കും. 28 മുതൽ പരസ്യ പ്രചാരണം നടത്തും. താഴെത്തട്ടിലുള്ള വോട്ടർമാരിൽ നിന്നും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കും. പഞ്ചായത്ത് പ്രവർത്തക യോഗങ്ങൾ, ബൂത്ത് കൺവെഷൻഷൻ എന്നിവയെല്ലാം വളരെ വേഗം തീർക്കാനാണ് പാർട്ടി നിർദേശം നൽകിയിട്ടുള്ളത്.
കുടുംബ യോഗങ്ങൾക്ക് പ്രാധാന്യം; യു.ഡി.എഫ്
കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ച് കൂടതൽ പ്രചാരണ പരിപാടികൾ നടത്താനാണ് ഇത്തവണ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇന്ന് മണ്ഡലം കൺവെൻഷൻ ആരംഭിക്കും. പെരുന്നാൾ കഴിഞ്ഞാൽ പഞ്ചായത്ത് കൺവെൻഷനിലേക്ക് കടക്കും. ഞായറാഴ്ച മുതൽ വിവിധ തലങ്ങളിലുളളവരെ നേരിട്ട് കണ്ട് വോട്ട് തേടാനാണ് യു.ഡി.എഫ് തീരുമാനം. സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികളും നടക്കും. കൺവെൻഷനുകൾ നടത്തുമെങ്കിലും സമയത്തിൽ കുറവ് വരുത്തും.
കൺവെൻഷൻ രണ്ട് ദിവസത്തിനകം; എൻ.ഡി.എ
രണ്ട് ദിവസത്തിനകം എൻ.ഡി.എയുടെ ജില്ലയിലെ കൺവെൻഷനുകൾ ആരംഭിക്കും. കുടുംബ യോഗങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും. 23ന് നോമിനേഷൻ കൊടുക്കാനുള്ള അവസാന തിയ്യതിയും കഴിഞ്ഞാൽ മറ്റ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.