മലയാളത്തിലും എൽ.എൽ.ബി പരീക്ഷകൾ എഴുതാം ഉത്തരവ് നടപ്പാക്കുന്നത് വിശദമായ ചർച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: മലയാളത്തിലും എൽ.എൽ.ബി പരീക്ഷകൾ എഴുതാമെന്ന ഉത്തരവ് നടപ്പാക്കുന്നതു വിശദമായ കൂടിയലോചയ്ക്ക് ശേഷം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുമായി ചർച്ച നടത്താനാണ് കേരള ബാർ കൗൺസിലിന്റെ തീരുമാനം.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് ഒഴികെയുള്ളവ നടത്തുന്ന നിയമപഠന പരീക്ഷകളാണ് അടുത്ത അധ്യയന വർഷം മുതൽ മലയാളത്തിലും എഴുതാൻ കഴിയുക. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം പ്രാദേശിക ഭാഷയിൽ പരീക്ഷ എഴുതാം. പക്ഷേ ഇവർ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്നത് നിർബന്ധമാണ്. അഞ്ച് വർഷ എൽ.എൽ.ബി കോഴ്സിൽ ഇംഗ്ളീഷ് പഠിക്കുന്നുണ്ടെങ്കിലും 3 വർഷ കോഴ്സിൽ ഇംഗ്ളീഷ് പ്രത്യേകമായി പഠിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നതാണ് ആശങ്ക. 3 വർഷ എൽ.എൽ.ബി കോഴ്സിന്റെ സിലബസ് പരിഷ്‌കരിച്ച് ഇംഗ്ളീഷ് കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പ്രായോഗികമായി നടപ്പാക്കാൻ കഴിയുകയുള്ളൂ. ഐക്യകേരള മലയാള പ്രസ്ഥാനത്തിന്റെ സമ്മർദ്ദഫലമായാണ് എൽ.എൽ.ബി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.