ചൂടുകാലമായിട്ടും ആവശ്യക്കാര്‍ കൂടുതല്‍ എ.സിക്ക് അല്ല; ഡിമാന്‍ഡ് കാരണം കിട്ടാനില്ലാത്തത് ഈ സാധനം

Thursday 19 March 2026 12:01 AM IST

തിരുവനന്തപുരം: പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന സംസ്ഥാനത്ത് കുതിച്ചുയരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയതിനു ശേഷം സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് വിപണന സ്ഥാപനങ്ങളില്‍ വില്പനയില്‍ ഒന്നാം സ്ഥാനം ഇന്‍ഡക്ഷന്‍ കുക്കറുകള്‍ കരസ്ഥമാക്കി. യുദ്ധം നീണ്ടാല്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുമെന്ന ഭീതിയിലാണ് ഉപഭോക്താക്കള്‍ അടുക്കളയില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം ഉയര്‍ത്തുന്നത്.

ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഡിമാന്‍ഡ് കൂടാനുള്ള മുഖ്യ കാരണം കുറഞ്ഞ വിലയാണ്. 999 രൂപ മുതല്‍ ഓഫര്‍ നിരക്കില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിപണിയിലുണ്ട്. വില കൂടുന്നതിനനുസരിച്ച് ഗുണനിലവാരവും കൂടും. 2,500 മുതല്‍ 5,000 രൂപ വരെ വിലയുള്ള ഉത്പന്നങ്ങള്‍ക്കാണ് ഡിമാന്‍ഡെന്ന് വ്യാപാരികള്‍ പറയുന്നു.

സാധാരണ ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ അടിഭാഗം നിരപ്പായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍, കാസ്റ്റ് അയണ്‍, ഇന്‍ഡക്ഷന്‍ കുക്കറിന് വേണ്ടി ഡിസെന്‍ ചെയ്ത പ്രഷര്‍ കുക്കര്‍, പാനുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം എല്ലാത്തരം പാത്രങ്ങളും വയ്ക്കാവുന്ന ഇന്‍ഫ്രാറെഡ് മോഡല്‍ ഇന്‍ഡക്ഷന്‍ കുക്കറും വിപണിയിലുണ്ട്.

വൈദ്യുതി ബില്ലില്‍ ആശങ്ക

ഇന്‍ഡക്ഷന്‍ കുക്കറിന്റെ അധിക ഉപയോഗം വൈദ്യുതി ബില്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയും ഉപഭോക്താക്കളില്‍ ശക്തമാണ്. ഒരു ദിവസം രണ്ടു മണിക്കൂര്‍ പാചകത്തിന് 2,000 വാട്ട്‌സില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 4 യൂണിറ്റാണ് വൈദ്യുതി ചെലവാകുക. ഒരു മാസം 120 യൂണിറ്റ് 1000 വാട്ട്‌സിലാണ് പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ഒരു മാസം 60 യൂണിറ്റ് വൈദ്യുതി. ഓരോ തരം പാചകത്തിനും അനുസരിച്ച് സ്വിച്ച് ക്രമീകരിച്ച് 400 മുതല്‍ 2000 വരെ വാട്ട്‌സില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഉപഭോഗം മണിക്കൂറില്‍ രണ്ട് യൂണിറ്റില്‍ താഴെയായി ചുരുക്കാനാകും. ഒരു ദിവസം രണ്ട് മണിക്കൂര്‍ ഇന്‍ഡക്ഷന്‍ ഉപയോഗിച്ചാല്‍ ഒരു മാസം 800-1000 രൂപയുടെ വര്‍ദ്ധന വൈദ്യുതി ബില്ലിലുണ്ടാകും.