'സീറ്റ്  നൽകിയില്ലെങ്കിൽ  പെരുമ്പാവൂരിൽ  സ്വതന്ത്രനായി  മത്സരിക്കും'; പാർട്ടി  നീതികേട്  കാണിക്കരുതെന്ന് എൽദോസ് കുന്നപ്പിള്ളി

Thursday 19 March 2026 12:56 PM IST

കൊച്ചി: സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎയാണ് അദ്ദേഹം. പാർട്ടി പരിഗണിക്കുമെന്നാണ് കരുതുന്നത്. മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് പറഞ്ഞു. ഡൽഹിയിൽ നിന്ന് തിരികെവന്നശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിലെ ജനങ്ങളുടെ ഹൃദയത്തിൽ എനിക്ക് സ്ഥാനമുണ്ട്. എന്റെ ഹൃദയത്തിൽ അവർക്കും സ്ഥാനമുണ്ട്. ഡൽഹിയിൽപ്പോയി ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ഞാൻ ധരിപ്പിച്ചു. ഞാൻ പെരുമ്പാവൂരിൽ ജയിക്കാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്. അത് നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ല. പക്ഷേ എന്നെ പരിഗണിക്കുന്നുണ്ട്. ഒരു വർഷം മുൻപുതന്നെ ഞാൻ പ്രചാരണം തുടങ്ങിയതാണ്.

സ്ഥാനാർത്ഥി പട്ടികയിൽ എന്റെ പേര് കാണാൻ സാദ്ധ്യതയുണ്ട്. പെരുമ്പാവൂരിൽ ട്വന്റി 20യ്ക്ക് രക്ഷയില്ല. അവർ ജയിക്കാൻ തീരെ സാദ്ധ്യതയില്ല. ഇനി സീറ്റ് കിട്ടിയില്ലെങ്കിലും കോൺഗ്രസിനൊപ്പമാണ്. എന്നും കോൺഗ്രസ് ആയിരിക്കും. പാർട്ടി എന്ത് ഉത്തരവാദിത്വം തന്നാലും അത് നല്ലപോലെ ഞാൻ ചെയ്യും. കേന്ദ്രം വളരെ പോസിറ്റീവായാണ് എന്നോട് സംസാരിച്ചത്. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും'- എൽദോസ് കുന്നപ്പിള്ളി നേരത്തെ പ്രതികരിച്ചിരുന്നു.

എൽദോസ് കുന്നപ്പിള്ളിക്ക് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമെ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. ലെെംഗിക പീഡന കേസ് ഉള്ളതിനാലാണ് എൽദോസിന് സീറ്റ് നൽകാത്തതെന്നാണ് വിവരം. കുന്നപ്പിള്ളിക്കെതിരായ കേസ് 26ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹെെക്കമാൻഡ് നിലപാട്.