ട്വന്റി 20ക്ക് നാല് സ്ഥാനാർത്ഥികൾ കൂടി
കൊച്ചി: മൂന്നു മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ ട്വന്റി 20 പ്രഖ്യാപിച്ചു. ഏറ്റുമാനൂരിൽ ആതിര ഡി.നായർ, പത്തനാപുരത്ത് എസ്.അനിൽകുമാർ, മൂവാറ്റുപുഴയിൽ സണ്ണി കടൂത്താഴെ, പുനലൂരിൽ അഡ്വ.ബി.രഘുനാഥൻ പിള്ള എന്നിവരാണ് സ്ഥാനാർത്ഥികൾ. സംഗീതജ്ഞയും നർത്തകിയുമാണ് 25കാരിയായ ആതിര ഡി.നായർ. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള ആതിര സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ്. ഏറ്റുമാനൂർ സ്വദേശിനിയായ ആതിര രണ്ടരവർഷം അദ്ധ്യാപികയുമായിരുന്നു.
എയർഫോഴ്‌സ് മുൻ ഉദ്യോഗസ്ഥനും മാനേജ്‌മെന്റ് വിദഗ്ദനുമാണ് എസ്.അനിൽകുമാർ (അനിൽപിള്ള). എം.ബി.എ, എം.എസ്.ഡബ്ല്യു, എൽ.എൽ.ബി ബിരുദധാരിയാണ്. നാഷണൽ എക്‌സ്‌സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ നാഷണൽ വൈസ് ചെയർമാനാണ്. ഇടുക്കി സ്വദേശിയായ സണ്ണി കോതമംഗലത്തെ മിൽവോക്കി അക്കാഡമിയുടെ മാനേജിംഗ് ഡയറക്ടറാണ്. മോട്ടിവേഷൻ ട്രെയിനറും കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ്, പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. തായ്‌വാനിൽ 2000ൽ ഏഷ്യൻ യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
പുനലൂർ എസ്.എൻ കോളേജിലെ മുൻ അദ്ധ്യാപകനാണ് അഡ്വ.ബി.രഘുനാഥൻപിള്ള (അഡ്വ.രഘുനാഥ് കമുകുംചേരി). പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചിട്ടള്ള രഘുനാഥിന്റെ നിയമസഭയിലേക്കുള്ള ആദ്യ അങ്കമാണിത്.