വെറും കൈയോടെ എൽദോസിന്റെ മടക്കം
തിരുവനന്തപുരം: പെരുമ്പാവൂർ സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ലൈംഗികാരോപണ കേസിന്റെ പേരിലാണ് സീറ്റ് നിഷേധിച്ചത്. ഡൽഹിയിലെത്തി നേതാക്കളെ കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും മാർച്ച് 26ന് കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഭാഗ്യപരീക്ഷണത്തിന് നേതൃത്വം തയ്യാറായില്ല. സ്ഥാനാർത്ഥിത്വമില്ലെങ്കിൽ ഡി.സി.സി പ്രസിഡന്റു പദം എന്ന ഡിമാന്റാണ് എൽദോസ് മുന്നോട്ടു വയ്ക്കുന്നത്. ഇല്ലെങ്കിൽ എൽദോസ് സ്വതന്ത്രനാവുമെന്നാണ് മുന്നറിയിപ്പ്.
അനുയായികൾ എൽദോസിനായി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തുകയും ചെയ്തു.
അലോഷ്യസിന്റെ രാജി,
പിൻവാങ്ങൽ
സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റു സ്ഥാനം അലോഷ്യസ് സേവ്യർ രാജിവച്ചതായിരുന്നു ഇന്നലത്തെ അപ്രതീക്ഷിത നീക്കം. ഇടുക്കി, പൂഞ്ഞാർ, പീരുമേട് മണ്ഡലങ്ങളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നെങ്കിലും എങ്ങും ഉൾപ്പെട്ടില്ല. കെ.സി വേണുഗോപാൽ നേരിട്ട് വിളിച്ച് അനുനയിപ്പിച്ചാണ് രാജി പിൻവലിപ്പിച്ചത്. സീറ്റ് ഉറപ്പ് നൽകിയെങ്കിലും എവിടെയെന്നു വ്യക്തമല്ല.
കോൺഗ്രസ് -ലീഗ്
പോരിൽ പുനലൂർ
ലീഗിൽ നിന്ന് പുനലൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് പോർമുന തുറന്നത്. ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളത്.