സൂക്ഷിക്കണം, ചിക്കൻപോക്സ് പടരുന്നു

Friday 20 March 2026 12:01 AM IST

മലപ്പുറം: വേനൽ ചൂട് ശക്തമായതിന് പിന്നാലെ ജില്ലയിൽ ചിക്കൻപോക്‌സ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഈ മാസം 837 പേർ രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ക്ലിനുക്കുകളിലും ഹോമിയോ, ആയുർവേദം ഉൾപ്പെടെ മറ്റ് ചികിത്സകൾ തേടുന്നവരുടെയും എണ്ണമെടുത്താൽ ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചിക്കൻ പോക്‌സ് വ്യാപനമുള്ളത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ പ്രതിദിനം ശരാശരി 50 പേർ ചിക്കൻപോക്സ് ബാധിച്ച് ചികിത്സ തേടുന്നുണ്ട്.

വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിന് കാരണമാകുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ പുറത്തുവരുന്നത്. ചുമയ്ക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴും വൈറസുകൾ മറ്റുള്ളവരിലേക്ക് പ്രവേശിച്ച് രോഗബാധയുണ്ടാകാം. രോഗം ബാധിച്ചാൽ കൃത്യമായി ചികിത്സ തേടുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയുമാണ് രോഗവ്യാപനം തടയാനുള്ള പ്രധാനമാർഗം. സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പോകുന്ന കുട്ടികൾ അസുഖം മാറി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വിദ്യാലയങ്ങളിലേക്ക് പോകുക. അസുഖം പൂർണ്ണമായും സുഖപ്പെടുംമുമ്പ് സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നത് മറ്റ് കുട്ടികൾക്ക് രോഗം വരാനും വഴിയൊരുക്കും. ഒരുവയസിന് താഴെയുള്ള ശിശുക്കൾ, 12 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാവാനുള്ള സാദ്ധ്യതയുണ്ട്.

രോഗപ്പകർച്ച വേഗത്തിൽ

  • ശരീരത്തിൽ കുമിളകൾ പൊന്തുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങുന്നത് വരെ രോഗം പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മൂന്നാഴ്ച വരെ സമയമെടുത്തേക്കാം.
  • രോഗി ഉപയോഗിച്ച മുറിയിൽ പ്രവേശിക്കുന്നവർക്ക് പോലും രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുവിമുക്തമാക്കുക. രോഗിയ്ക്ക് വായു സഞ്ചാരമുള്ള മുറി നൽകുക
  • വായും മൂക്കും തൂവാലകൊണ്ട് പൊത്തിപ്പിടിക്കുക,കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
  • ചിക്കൻപോക്‌സിനെതിരെയുള്ള വാക്‌സിൻ എടുത്താൽ രോഗം വരുന്നത് മുൻകൂട്ടിതടയാനാവും. രോഗികളുമായി സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്‌സിനെടുത്താൽ രോഗത്തെ പ്രതിരോധിക്കാനാവും.
  • മരുന്നിനൊപ്പം പൂർണ്ണ വിശ്രമം നൽകണം. പോഷാകാഹാരവും പഴങ്ങളും, വെള്ളവും നൽകുക.