ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർദ്ധൻ എന്നിവർക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ പ്രതികളായ പത്തുപേർക്കും ജാമ്യം ലഭിച്ചുു.
ബുധനാഴ്ചയാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. തിങ്കളാഴ്ച ഗോവർദ്ധന്റെ ജാമ്യാപേക്ഷ കോടതി നിരാകരിച്ചിരുന്നു. ഒരാഴ്ച മുമ്പ് പങ്കജിന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായുള്ള അപേക്ഷയും കോടതി അനുവദിച്ചിരുന്നില്ല. ശബരിമല സ്വർണക്കവർച്ച കേസിൽ കഴിഞ്ഞ ഡിസംബർ 19നാണ് പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനനെയും അറസ്റ്റ് ചെയ്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം പൂശിയ ചെമ്പ് പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് വേർതിരിച്ച് ഇടനിലക്കാരൻ വഴി ഗോവർദ്ധന് സ്വർണം കൈമാറിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിന്റ ഭാഗമായി സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ അക്കൗണ്ടും മരവിപ്പിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ എൻ.വിജയകുമാർ, കെ.പി.ശങ്കരദാസ് എന്നിവർ മാത്രമാണ് കേസിൽ നിലവിൽ ജയിലിൽ കഴിയുന്നത്.