ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല, പത്ത് സീറ്റുകളിൽ ബിജെപി-സിപിഎമ്മിനെ സഹായിക്കുമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ഡീലുണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ആരോപണം ഉയർത്തിയത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. നേമത്ത് പോലും ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ട്. പകരം ബിജെപി 10 സീറ്റുകളിൽ സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചു.
യുഡിഎഫ് അധികാരമേറി മൂന്ന് മാസത്തിനകം അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കും. കെഎസ്‌ആർടിസിയെ സ്വയംപര്യാപ്‌തമാക്കും. മുഖ്യമന്ത്രി പദവിക്ക് കോൺഗ്രസിൽ മത്സരമില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ ആഗ്രഹം ഉണ്ടായിരുന്നു. സ്ഥാനമാനങ്ങൾ പലതും നഷ്‌ടമായത് കപ്പിനും ചുണ്ടിനുമിടയിലാണ്. സിപിഎമ്മിലെ പോലെ കോൺഗ്രസിൽ വടംവലി ഉണ്ടാകില്ലെന്നും ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും വി ഡി സതീശൻ പറഞ്ഞു. കെ സി വേണുഗോപാലും ചെന്നിത്തലയുമായും ധാരണയുണ്ട്. എഐസിസി നടപടിക്രമം അനുസരിച്ചാകും നേതാവിനെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസിൽ മത്സരമില്ല. അദ്ദേഹം അറിയിച്ചു.