പൂഴ്‌ത്തിവയ്പും കരിഞ്ചന്തയും എണ്ണ- എൽ.പി.ജി വിതരണം: മേൽനോട്ടം ശക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ രാജ്യത്തുണ്ടായ എണ്ണ - എൽ.പി.ജി പ്രതിസന്ധി നേരിടാൻ ഇടപെടൽ ശക്തമാക്കി കേന്ദ്രസർക്കാർ. രാജ്യത്തെ ഊർജ്ജമേഖലയിലെ ഡേറ്റ രാജ്യസുരക്ഷാ വിഷയമായി പ്രഖ്യാപിച്ചു. അവശ്യസാധന നിയമം നൽകുന്ന അധികാരം പ്രയോഗിക്കുകയായിരുന്നു. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പെട്രോകെമിക്കൽ സ്ഥാപനങ്ങൾ, ഗ്യാസ് വിതരണക്കാർ, പൈപ്പ് ലൈൻ ഓപ്പറേറ്റർമാർ, പ്രകൃതിവാതക ഇറക്കുമതിക്കാർ തുടങ്ങിയവർ എല്ലാദിവസവും സമഗ്രമായ വിവരങ്ങൾ കൈമാറണം. എണ്ണ, എൽ.പി.ജി, പ്രകൃതി വാതകം എന്നിവയുടെ ഉത്പാദനം, ഇറക്കുമതി, സ്റ്റോക്ക് നില എന്നിവ അറിയിക്കണം. കേന്ദ്രീകൃത, തത്സമയ വിവര സംവിധാനമാണ് ലക്ഷ്യം. വിതരണ ശൃംഖലകൾ നിരീക്ഷിക്കാനും സാഹചര്യമനുസരിച്ച് അടിയന്തര ഇടപെടൽ നടത്താനുമാണിത്. രാജ്യത്ത് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 88 ശതമാനവും എൽ.പി.ജിയുടെ 60 ശതമാനവും പ്രകൃതി വാതകത്തിന്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ നീക്കം തടസപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.