അലങ്കാരച്ചെടികൾ തിന്ന 4 പശുക്കൾ ചത്തു
നേമം:വീട്ടിലെ അലങ്കാരച്ചെടി തിന്ന് 4 പശുക്കൾ ചത്തു. തിരുവനന്തപുരം നെല്ലിമൂട് സുനിൽ ഭവനിൽ സുജിതയുടെ പശുക്കളാണ് ചത്തത്. കോളാമ്പിച്ചെടി എന്നപേരിൽ അറിയപ്പെടുന്ന യെല്ലോ അലമാന്ദ എന്ന ചെടിയാണ് ഭക്ഷിച്ചത്. കോളാമ്പിയുടെ ആകൃതിയിലുള്ള മഞ്ഞ പൂക്കളുള്ള ചെടിയാണിത്. സംഭവത്തെ തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ബുധനാഴ്ചയായിരുന്നു സംഭവം. അലങ്കാരച്ചെടികൾ തിന്നശേഷം സമീപത്തുള്ള പറമ്പിൽ പുല്ലു തിന്നാനെത്തിയ പശുക്കൾ പെട്ടെന്ന് തളർന്നു വീണ് ചാവുകയായിരുന്നു. ഇതിൽ ഒരു പശു 9 മാസം ഗർഭിണിയായിരുന്നു.
കേരള ഗ്രാമീൺ ബാങ്കിൽ നിന്നും മൂന്നു ലക്ഷം രൂപ കാർഷിക ലോൺ എടുത്തു വാങ്ങിയ പശുക്കളായിരുന്നു ഇവ. ദിവസേന 35 ലിറ്ററോളം പാൽ കിട്ടുമായിരുന്നു. പാൽ വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ബാങ്ക് ലോൺ അടയ്ക്കുകയും വീട്ടുചെലവ് നടത്തുകയും ചെയ്തിരുന്നതെന്ന് സുജിത പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
വിഷമുള്ള അലങ്കാരച്ചെടി
ബ്രസീൽ സ്വദേശിയായ നിത്യഹരിതസസ്യമാണ് അപ്പോസൈനേസീ കുടുംബത്തിൽപ്പെടുന്ന കോളാമ്പി. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിൽ 5 മുതൽ 7 സെന്റീമീറ്റർ വ്യാസമുള്ള, മഞ്ഞ നിറത്തിലുള്ള പൂവുകൾ ഉണ്ടാവും. അരളിച്ചെടി പോലെ ഇവയുടെ ഇലയിലും പൂവിലും വിഷം അടങ്ങിയിട്ടുണ്ട്.