'ധര്‍മ്മടത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചു, പിണറായി വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പ് പറയാനാകില്ല'

Friday 20 March 2026 9:33 PM IST

കണ്ണൂര്‍: കേരളത്തില്‍ പിണറായി വിജയന്‍ 3.0 ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് കെ സുധാകരന്‍. അത്തരത്തിലൊരു ഉറപ്പ് പറയാനുള്ള കാര്യങ്ങള്‍ തന്റെ കയ്യിലില്ലെന്നും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയും മുന്നണിയും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറയുന്നതിനിടെയാണ് പിണറായി സര്‍ക്കാരിനെ പൂര്‍ണമായും തള്ളാതെയുള്ള സുധാകരന്റെ അഭിപ്രായപ്രകടനം. എഐസിസി അദ്ധ്യക്ഷന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറിയതെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം കിട്ടാത്തതില്‍ തനിക്ക് വിഷമമുണ്ട്. അര്‍ഹതയുണ്ടായിട്ടും സീറ്റ് കിട്ടാത്തതിലാണ് വിഷമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അനുയായികള്‍ക്കായി സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അത് സംസ്ഥാന നേതൃത്വം വെട്ടുകയായിരുന്നുവെന്നും എംപി പറഞ്ഞു. തനിക്ക് പുറമേ എംപിമാരായ എംകെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ എംപിമാര്‍ മത്സരിക്കേണ്ട എന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമായിരുന്നു.

മുതിര്‍ന്ന നേതാവ് എ.കെ ആന്റണി തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സുധാകരന്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നു. അങ്ങനെയൊരു ആഗ്രഹം പല സുഹൃത്തുക്കളോടും പങ്കുവച്ചപ്പോള്‍ അത് വേണ്ട എന്നായിരുന്നു അവരുടെ അഭിപ്രായം. ഡല്‍ഹിയിലേക്ക് പോയത് സീറ്റിന് വേണ്ടിയല്ലെന്നും സാധാരണ യാത്ര മാത്രമായിരുന്നു അതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന പ്രചാരണം ശരിയല്ലെന്നും സ്വതന്ത്രനായി മത്സരിക്കാന്‍ ഒരു ഘട്ടത്തിലും ആലോചിച്ചിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ പകരം ചില പേരുകള്‍ നിര്‍ദേശിച്ചിരുന്നു. അതും പരിഗണിക്കപ്പെട്ടില്ലെന്നാണ് സുധാകരന്റെ പരാതി.