അടുപ്പെരിക്കാൻ ഹൈബ്രിഡ് ബയോഗ്യാസ് പ്ലാന്റ്

Saturday 21 March 2026 12:12 AM IST

ഹൈബ്രിഡ് ബയോഗ്യാസ് പ്ലാന്റ്

കൊല്ലം: പശ്ചിമേഷ്യൻ യുദ്ധക്കെടുതിയെ തുടർന്നുള്ള പാചകവാതക ക്ഷാമം മറികടക്കാൻ അടുക്കള മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് നിർമ്മിച്ച് പാചകം തുടരാം. ചവറ പാവൂർവീട്ടിൽ പി.ആർ.അനിൽകുമാറും മകൻ ആദർശ് അനിലും ചേർന്ന് വികസിപ്പിച്ച പാവൂർ ഹൈബ്രിഡ് ബയോഗ്യാസ് പ്ലാന്റാണ് സ്റ്റാറാവുന്നത്.

സാധാരണ ബയോഗ്യാസ് പ്ളാന്റുകളിൽ നിന്ന് വ്യത്യസ്തമായി

ദുർഗന്ധം പുറത്തേക്ക് വമിക്കാത്തതും കൊതുകുകൾ ഉള്ളിലേക്ക് കടക്കാത്തതുമായ മേൽമൂടിയുള്ള ഹൈബ്രിഡ് ബയോഗ്യാസ് പ്ലാന്റായതിനാൽ ഏറെ സൗകര്യപ്രദമാണ്.

സ്റ്റോക്കുള്ള ഗ്യാസിന്റെ അളവറിയാനുള്ള മീറ്ററും ടാങ്കിൽ നിന്നെത്തുന്ന ബയോഗ്യാസിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കുന്ന ബ്രിക്ക് ബർണറും ഹൈബ്രിഡ് ബയോഗ്യാസിന്റെ സവിശേഷതയാണ്. ചവറ ശങ്കരമംഗലം ജംഗ്ഷനടുത്താണ് നിർമ്മാണ കമ്പനി.

5 കിലോ മാലിന്യം

ഒന്നര മണിക്കൂർ കത്തും പച്ചക്കറി, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയ്ക്ക് പുറമേ ചെറിയ കഷണങ്ങളാക്കിയിട്ടാൽ എല്ല് സഹിതം പ്ലാന്റിനുള്ളിൽ കിടന്ന് ദഹിച്ച് മീഥെയിലായി മാറും. അഞ്ച് കിലോ മാലിന്യം പ്രതിദിനം നിക്ഷേപിച്ചാൽ ഒന്നര മണിക്കൂർ വരെ ഒരു ബർണർ എരിയാനുള്ള ഗ്യാസ് ലഭിക്കും. പ്ലാന്റിന്റെ വലുപ്പം അനുസരിച്ച് ലഭിക്കുന്ന ഗ്യാസിന്റെ അളവ് ഉയരും. ആശുപത്രികളിലും കൺവെൻഷൻ സെന്ററുകളിലും ഉപയോഗിക്കാവുന്ന 100 കിലോ മാലിന്യം വരെ ഇടാവുന്ന പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് വരെയുണ്ട്.

ചണ്ടി വളം, ദുർഗന്ധമില്ല

മറ്റ് ബയോഗ്യാസ് പ്ലാന്റുകളിലേത് പോലെ ടാങ്കിന്റെ 80 ശതമാനം ഭാഗത്ത് 14 ദിവസം ചാണക വെള്ളം കെട്ടിനിറുത്തി അനേറോബിക് ബാക്ടീരിയ രൂപപ്പെട്ട ശേഷമാണ് മാലിന്യം നിക്ഷേപിക്കേണ്ടത്. പുതിയ മാലിന്യം നിക്ഷേപിക്കുന്നത് അനുസരിച്ച് ടാങ്കിന്റെ മുകൾ ഭാഗത്തെ ഔട്ട്ലെറ്റിലൂടെ പുറത്തുവരുന്ന ദ്രാവക രൂപത്തിലുള്ള ചണ്ടി വളമായി ഉപയോഗിക്കാം. മാലിന്യം ഇടുന്ന ഇൻലെന്റിലൂടെ ദുർഗന്ധം പുറത്തുവരാതിരിക്കാൻ മൂടിയുമുണ്ട്.